മധ്യപ്രദേശിലെ റിലയൻസ് പവർ പ്ലാന്റിന്റെ ആഷ് ഡാം പൊട്ടി ചാരച്ചോർച്ച; വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി, രണ്ട് മരണം

മധ്യപ്രദേശിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള കൽക്കരി വൈദ്യുത നിലയത്തിലെ രാസമാലിന്യ സംഭരണി തകർന്ന് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്.  സംഭവത്തിൽ നാല് പ്രദേശവാസികളെ കാണാതായി. വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്. സംഭവത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച സിംഗ്‌റോളിയിലെ സസാൻ കൽക്കരി പ്ലാന്റിന്റെ ആഷ് ഡമ്പ് യാർഡിന്റെ വാൾ തകരുകയും സമീപത്തെ റിസർവോയറിൽ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.

ഭോപ്പാലിൽ നിന്നും 680 കിലോമീറ്റർ അകലെ സിംഗ്രൗലിയിലുള്ള കൽക്കരി നിലയത്തിലുള്ളണ്ടായ അപകടത്തെ തുടർ‌ന്ന് പ്രദേശമാകെ ചാരം മൂടിയ നിലയിലാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്ലാന്റിൽ നിന്നും രാസമാലിന്യം അടങ്ങിയ ചാരം പുറത്തേക്ക് ചോരുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്ലാൻറിനെതിരെ വ്യാപകമായി പരാതി നിലനില്‍ക്കു മ്പോഴാണ് ദുരന്തം. പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് വളരെ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൽ ഉൾപ്പെട്ട 30 അംഗ സംഘം നടത്തിയ തിരിച്ചിലിന് ഒടുവിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

ചാരം നിറഞ്ഞ കുളത്തിന്റെ അതിർത്തിയോട് ചേർന്നുള്ള വീടുകളിൽ‌ താമസിക്കുന്ന അഞ്ച് പേരെയാണ് കാണാതായതെന്ന് സിംഗ്രൗലി ജില്ലാ കളക്ടർ കെവിഎസ് ചൗധരി പറഞ്ഞു. അപകടത്തിന് കാരണമായത് റിലയൻസ് പവറിന്റെ ഗുരുതരമായ അനാസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാണാതായ ഗ്രാമീണരെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിക്കുകയാണ്. പ്രദേശത്തെ വിളകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും കളക്ടർ വ്യക്തമാക്കി.

വൈദ്യുത നിലയത്തിന് ചുറ്റും ഒരു ചാരം നിറഞ്ഞ പ്രദേശമാക്കി അപകടം മാറ്റിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും ഇതിനോടകം പുറത്ത് വരികയും ചെയ്തതിട്ടുണ്ട്. ഗ്രാമവാസികൾ അവരുടെ മൊബൈൽ ഫോണുകളിൽ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

സിംഗ്രൗലി പ്ലാന്റിനെതിരെ നേരത്തെ വൈദ്യുത നിലയത്തിനെതിരെ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മുന്ന് മാസം മുമ്പ് ഉണ്ടായ ചാരച്ചോർച്ചയുടെ പേരിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രദേശം സന്ദർശിച്ചിരുന്നു. അന്ന് ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയതിനെ തുർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് ഇപ്പോഴത്തെ അപകടം തെളിയിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.