ഷവോമി ഇന്ത്യയുടെ 5551.27 കോടി സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ചൈനീസ് മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സ്വത്തു കണ്ടുകെട്ടിയത്.1999ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് നടപടി. അനധികൃത പണമിടപാടുകള്‍ നടത്തിയെന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം.

നാല് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് കണ്ടുകെട്ടിയിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 34,000 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണ് കമ്പനിക്ക് ഇന്ത്യയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും ചൈനയിലുള്ള മാതൃകമ്പനിയ്ക്ക് കൈമാറിയെന്ന് ഇഡി പറഞ്ഞു.

കമ്പനിയിലെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച് ഫെബ്രുവരിയിലാണ് അന്വേഷണം ആരംഭിച്ചത്. 2014ലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2015 മുതല്‍ പണം അടയ്ക്കാന്‍ തുടങ്ങി. റോയല്‍റ്റിയുടെ മറവില്‍ കമ്പനി ഷവോമി ഗ്രൂപ്പിന്റെയടക്കം മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടിരൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി അയച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.