നമോ ടിവിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍, ചാനലിനെ നിരീക്ഷിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം

വിവാദമായ നമോ ടിവിയ്ക്ക് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറിനുള്ളില്‍ നേരത്തെ റെക്കോഡ് ചെയ്തിട്ടുള്ള വാര്‍ത്തകള്‍ നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വിടുന്നുണ്ടോ എന്ന് കണ്ടെത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് ഉത്തരവും നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്ന നമോ ടിവിയില്‍ മുമ്പ്  നരേന്ദ്രമോദി നടത്തിയിട്ടുള്ള പ്രസംഗങ്ങളും മറ്റ് പരിപാടികളുമാണ് സംപ്രേഷണം ചെയ്തിരുന്നത്. കഴിഞ്ഞ മാസം അവസാനം പുറത്തു വന്ന ടിവിയ്ക്ക് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിന്റെ അനുമതിയില്ലായിരുന്നു. ആരാണ് മുതല്‍ മുടക്കുന്നതെന്നോ മറ്റുമുള്ള വിവരങ്ങളും വ്യക്തമായിരുന്നില്ല.

ഈ പശ്ചാത്തലത്തില്‍ ടിവി നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ കമ്മീഷന്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു. റെക്കോഡ് ചെയ്യപ്പെട്ട വാര്‍ത്ത തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് പ്രക്ഷേപണം അവസാനിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം ഫലത്തില്‍ ചാനലിന്റെ നിരോധനത്തിന് തുല്യമാണ്. മേയ് 19 വരെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത് നിരോധനത്തിന്റെ ഫലം ചെയ്യും.