നാല് ലക്ഷം തൊഴില്‍, പൊലീസില്‍ 40 ശതമാനം വനിതകള്‍; ഉത്തരാഖണ്ഡില്‍ പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. പൊലീസ് വകുപ്പില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, നാല് ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍, ‘ടൂറിസം പൊലീസ്’ സേന സൃഷ്ടിക്കല്‍ എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍. പാചക വാതക വില 500 രൂപയായി നിജപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. െറാഡൂണില്‍ നടന്ന വെര്‍ച്വല്‍ റാലിയില്‍ പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധിയാണ് ഉത്തരാഖണ്ഡ് സ്വാഭിമാന്‍ പ്രതീഗ്യ പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക പുറത്തിറക്കിയത്.

70 മണ്ഡലങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും ശക്തമായ ആയുധമായ വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘ഇന്നത്തെ സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് ഒന്നും ചെയ്തില്ല. അതിന് മുമ്പുള്ള ഞങ്ങളുടെ സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഇപ്പോഴും കാണുന്നത്. അവര്‍ ഒന്നും ചെയ്തില്ല, കാരണം അവര്‍ക്ക് അതിനുള്ള ഉദ്ദേശമില്ല,’ പ്രിയങ്ക പറഞ്ഞു.

രാജ്യത്തുടനീളമുള്ള കരിമ്പ് കര്‍ഷകരുടെ കുടിശ്ശിക 14,000 കോടി രൂപയാണെന്നും പ്രധാനമന്ത്രിക്ക് രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ച 16,000 കോടി രൂപ ഇതിനായി വിനിയോഗിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുമായിരുന്നു എന്നും അവര്‍ പറഞ്ഞു.

Read more

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ കേന്ദ്രം ഓക്‌സിജനും വാക്‌സിനുകളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. ബജറ്റില്‍ സാധാരണക്കാര്‍ക്കായി ഒന്നുമില്ല. ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ പ്രധാനമന്ത്രിയുടെ വ്യവസായി സുഹൃത്തുക്കള്‍ മാത്രമാണ് അഭിവൃദ്ധി പ്രാപിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.