'ഭാര്യമാരുടെ അനുസരണക്കേട്'; പ്രതിഷേധത്തെ തുടർന്ന് വിവാദ ചോദ്യം പിൻവലിച്ച് സി.ബി.എസ്.ഇ

“ഭാര്യമാരുടെ അനുസരണക്കേട്” എന്ന വിവാദ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷാ ചോദ്യം പിൻവലിക്കുകയാണെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചു. ചോദ്യത്തിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പാർലമെന്റിൽ രൂക്ഷമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ചോദ്യം പിൻവലിക്കുന്നത്.

ഖണ്ഡിക “മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചല്ല”, അത് ഒഴിവാക്കി; ചോദ്യത്തിന് വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും നൽകുമെന്ന് സിബിഎസ്ഇ പ്രഖ്യാപിച്ചു. ചോദ്യത്തിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.

“ഭാര്യമാരുടെ വിമോചനം കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം നശിപ്പിച്ചു”, “ഭർത്താവിന്റെ വഴി സ്വീകരിച്ചാൽ മാത്രമേ കുട്ടികളെ അനുസരിപ്പിക്കാൻ അമ്മയ്ക്ക് കഴിയൂ” എന്നിങ്ങനെയുള്ള വാചകങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായ ചോദ്യത്തിൽ ഉണ്ട്.

“സ്ത്രീകൾ സ്വാതന്ത്ര്യം നേടുന്നതാണ് പലതരത്തിലുള്ള സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം” എന്നും “ഭാര്യമാർ ഭർത്താക്കന്മാരെ അനുസരിക്കാതിരിക്കുന്നതാണ്, കുട്ടികളും വേലക്കാരും അച്ചടക്കമില്ലാത്തവരാകുന്നതിന്റെ പ്രധാന കാരണം” എന്നും ചോദ്യത്തിന്റെ മറ്റൊരു ഭാഗത്തിൽ പറയുന്നു.

പാർലമെന്റിലെ വിവിധ പാർട്ടികൾ ഈ ഖണ്ഡികയെ “പ്രകടമായ സ്ത്രീവിരുദ്ധം” എന്നും “വെറുപ്പുളവാക്കുന്നത്” എന്നും വിമർശിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡിഎംകെ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐയുഎംഎൽ), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), നാഷണൽ കോൺഫറൻസ് അംഗങ്ങൾ ലോക്‌സഭയിൽ വാക്കൗട്ട് നടത്തി.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി വിഷയം പാർലമെന്റിൽ ഉന്നയിച്ചു കൊണ്ട് വാക്യത്തെ “പ്രകടമായ സ്ത്രീവിരുദ്ധം” എന്ന് അപലപിക്കുകയും നരേന്ദ്ര മോദി സർക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആക്ഷേപകരമായ ചോദ്യം ഉടനടി പിൻവലിക്കണമെന്നും “ഗുരുതരമായ വീഴ്ച”യിലേക്ക് നയിച്ചതിനെ കുറിച്ച് ഒരു അവലോകനത്തിന് ഉത്തരവിടണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഈ ചോദ്യം വെറുപ്പുളവാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ട്വീറ്റിൽ വിശേഷിപ്പിച്ചു. ഇത്തരം നീക്കങ്ങൾ യുവാക്കളുടെ മനോവീര്യവും ഭാവിയും തകർക്കാനുള്ള ആർഎസ്എസ്- ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും രാഹുൽ പറഞ്ഞു.