'ഭാര്യ സ്ത്രീയല്ല', വിവാഹമോചനം തേടി ഭര്‍ത്താവ് സുപ്രീംകോടതിയില്‍

ഭാര്യ സ്ത്രീയല്ലെന്നും, തന്നെ വഞ്ചിച്ച് വിവാഹം ചെയ്‌തെന്നും ആരോപിച്ച് ഭര്‍ത്താവ് സു്പ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഭാര്യയ്ക്ക് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും എംഎം സുന്ദ്രേഷും അടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചത്.

ഭാര്യയ്ക്ക് പുരുഷ ജനനേന്ദ്രിയമാണെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. മെഡിക്കല്‍ തെളിവില്ലാതെ, വാക്കാലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കുറ്റം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് നേരത്തെ ഇയാളുടെ ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇംപെര്‍ഫോറേറ്റ് ഹൈമെന്‍’ (കന്യാചര്‍മം യോനിയെ പൂര്‍ണമായി മൂടുന്ന അവസ്ഥ) എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെയാണ് ഭാര്യയ്ക്ക് കോടതി നോട്ടീസ് അയച്ചത്.

2016ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ആര്‍ത്തവമുണ്ടെന്ന് പറഞ്ഞ് ഭാര്യ കുറച്ച് ദിവസത്തേക്ക് വീട്ടിലേക്ക് തിരികെ പോയി. ആറ് ദിവസത്തിന് ശേഷം തിരികെ വന്നപ്പോള്‍ അടുത്തിടപഴകാന്‍ ശ്രമിച്ചപ്പോളാണ് ആണ്‍കുട്ടിയുടേത് പോലുള്ള ജനനേന്ദ്രിയമാണെന്ന് തിരിച്ചറിഞ്ഞെതെന്ന് ഭര്‍ത്താവ് പറഞ്ഞു.

തുടര്‍ന്ന് ഭാര്യയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ”ഇംപെര്‍ഫോറേറ്റ് ഹൈമെന്‍” എന്ന മെഡിക്കല്‍ പ്രശ്നമുണ്ടെന്നായിരുന്നു രോഗനിര്‍ണയം. ശസ്ത്രക്രിയയിലൂടെ ശരിയാക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത അസാധ്യമാണെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്.

താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നും മകളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുടെ പിതാവിനെ വിളിച്ചെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. യുവതി ശസ്ത്രക്രിയ നടത്തിയ ശേഷം ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങി. പിന്നീട് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.