'ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ട്'; ഹിജാബ് അനുവദിക്കണമെന്ന് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി

ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി. ഹിജാബ് നിരോധനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ആലിയ ആസാദിയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് നിയും അവസരമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിലൂടെയാണ് ആലിയ ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഈ മാസം 22ന് പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ആരംഭിക്കും. ഇതെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളെ ഹിജാബ് നിരോധനം ബാധിക്കുമെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതാന്‍ അനുവദിക്കണം. ഈ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണ് ഞങ്ങള്‍ ദയവായി ഇക്കാര്യം പരിഗണിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

ഹിജാബ് ഞങ്ങളുടെ അവകാശം എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. വിലക്ക് ഹൈക്കോടതി ശരിവെച്ചതോടെ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് 17കാരിയായ ആലിയ. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളിയിരുന്നു.