'അവര്‍ ദൈവത്തിന് തുല്യം', നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന, ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു

കുനൂരില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തെ ഗ്രാമം കരസേന ദത്തെടുത്തു. അപകടം നടന്ന സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ ഗ്രാമവാസികള്‍ക്കുള്ള ആദരസൂചകമായിട്ടാണ് നഞ്ചപ്പസത്രം ഗ്രാമത്തെ സേന ഏറ്റെടുത്തത്. ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിംഗ് ഓഫിസര്‍ ലഫ്. ജനറല്‍ എ.അരുണാണ് ഇക്കാര്യം അറിയിച്ചത്.

ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് ഗ്രാമവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഇപ്പോഴും ജീവിച്ചിരിക്കാന്‍ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണ്. അപകടത്തില്‍ പെട്ടവര്‍ക്ക് ഗ്രാമവാസികള്‍ ദൈവത്തെ പോലെ ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 14 പേരെയും ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത് അവരുടെ പ്രയത്‌നം കൊണ്ടാണ്. തീ അണയ്ക്കാനും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയില്‍ എത്തിക്കാനും ജനങ്ങള്‍ മുന്നോട്ടു വന്നു. അതിന് അദ്ദേഹം ഗ്രാമവാസികള്‍ക്ക് നന്ദി അറിയിച്ചു.

ഗ്രാമത്തില്‍ ആരോഗ്യ പരിശോധനകള്‍ക്കായി മാസത്തില്‍ ഒരു തവണ ഡോക്ടറും നഴ്‌സും നേരിട്ടെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആളുകള്‍ക്ക് ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയില്‍ വരാം. ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം സേന അവശ്യസാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. പുതപ്പുകള്‍, സോളര്‍ എമര്‍ജന്‍സി ലൈറ്റുകള്‍, റേഷന്‍ എന്നിവ നല്‍കിയിരുന്നു. അപകടവിവരം ആദ്യം അറിയിച്ച 2 പേര്‍ക്ക് 5,000 രൂപ വീതം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പൊലീസ്, അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, കരസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. നേരത്തെ തമിഴ്‌നാട് സര്‍ക്കാരിനും, മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും നന്ദി അറിയിച്ചിരുന്നു.

അതേസമയം ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ സ്ഥലത്ത് സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കിയട്ടുണ്ട്. നഞ്ചപ്പസത്രം ഗ്രാമത്തിന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്