'മതം പറഞ്ഞ് വോട്ട് നേടുന്നത് തടയണം, കാട്ടുകൊള്ളക്കാരെ തെറിപ്പിക്കും'; യോഗിക്ക് മറുപടിയുമായി മായാവതി

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിൽ മതത്തിന്റെ വർദ്ധിച്ചു വരുന്ന ഉപയോഗത്തിൽ ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായാവതി ആശങ്ക പ്രകടിപ്പിച്ചു. ഈ ആശങ്കാജനകമായ പ്രവണത തിരഞ്ഞെടുപ്പ് കമ്മീഷൻ തടയണമെന്ന് അവർ പറഞ്ഞു.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി, തിരഞ്ഞെടുപ്പ് സമയത്ത്, മതം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതാണ്. രാജ്യം മുഴുവൻ ഇതിനെക്കുറിച്ച് ആശങ്കയിലാണ്,” മായാവതി ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് “80 ശതമാനവും 20 ശതമാനവും തമ്മിൽ ” ആയിരിക്കുമെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അവരുടെ പരാമർശം, ഏകദേശം 20 ശതമാനം മുസ്ലിം ജനസംഖ്യയെ സൂചിപ്പിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രകടമാകുന്ന സ്വാർത്ഥതയുടെ സങ്കുചിത രാഷ്ട്രീയം തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായ നടപടികൾ കൈക്കൊള്ളണം എന്നും  അവർ കൂട്ടിച്ചേർത്തു. സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗവും വോട്ടിംഗ് മെഷീനുകളിലെ പൊരുത്തക്കേടും ഇല്ലെങ്കിൽ, ബിജെപി ഇത്തവണ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടും. യോഗി സർക്കാരിന്റെ പക്ഷപാതപരമായ സമീപനം കാരണം കാട്ടുകൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്. ഇതുമൂലം എല്ലാ ജാതിയിലും വിഭാഗത്തിലും പെട്ട ആളുകൾ വളരെ ദുഃഖിതരാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ആവേശത്തോടെ വോട്ട് ചെയ്ത സവർണ വിഭാഗത്തിലെ ഒരു വിഭാഗം വളരെ സങ്കടത്തിലാണ്. സവർണ വോട്ടർമാർ പോലും ബിജെപിയെ പിന്തുണയ്ക്കില്ല എന്നും അവർ പറഞ്ഞു.

മറ്റ് പാർട്ടികളിൽ നിന്ന് പുറത്താക്കപ്പെട്ട ആളുകളെ ചേർത്ത് 403-ൽ 400 സീറ്റുകൾ നേടുമെന്ന് സ്വപ്നം കാണുന്ന ഒരു പാർട്ടി സംസ്ഥാനത്തുണ്ട്. അത് മാർച്ച് 10 ന് തകരും.എസ് പി യുടെ പേരെടുത്ത് പറയാതെ മായാവതി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ റാലികളും റോഡ് ഷോകളും ആയി മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ കടുത്ത ലംഘനമാണ് നടക്കുന്നതെന്നും മായാവതി പറഞ്ഞു.എന്നാൽ ബിഎസ്‌പി അച്ചടക്കമുള്ള പാർട്ടിയാണെന്ന് അവർ അവകാശപ്പെട്ടു.