'പോൺ സൈറ്റുകൾ ബ്ലോക്ക് ചെയ്യണം'; കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്: ഹർഭജൻ സിംഗ്

പോൺ സൈറ്റുകൾക്കും ഇൻറർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കാമെന്ന് ആം ആദ്മി പാർട്ടി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഹർഭജൻ സിംഗ്. രാജ്യത്ത് അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യാനും ഓൺലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനും കേന്ദ്ര സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നാണ് വ്യാഴാഴ്ച രാജ്യസഭയിലെ ബജറ്റ് ചർച്ചക്കിടെ ഹർഭജൻ ആവശ്യപ്പെട്ടത്.

16 വയസ്സിൽ താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിനായി കൃത്യമായ പ്രായപരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്ന സാഹചര്യമുണ്ടെന്നും ഹർഭജൻ സിംഗ് പറഞ്ഞു.

‘നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാണ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ ലൈംഗികച്ചുവയുള്ളതോ അശ്ലീലമായതോ ആയ ഉള്ളടക്കങ്ങൾ കാണാൻ ഇടയാകുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാവുകയും ചെയ്യുന്നു. കുട്ടികളുടെ ചിന്താഗതിയെ ഇത് തെറ്റായ രീതിയിൽ രൂപപ്പെടുത്തുകയാണ്’ എന്നും ഹർഭജൻ വ്യക്തമാക്കി.

ഈ അടുത്ത് 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ആദ്യ സംസ്ഥാനമായി കർണാടക മാറിയിരുന്നു. 13 വയസ്സിൽ താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്താനും, 16 വയസ്സ് വരെ നീട്ടാനും ആന്ധ്രപ്രദേശ് സർക്കാരും ആലോചിക്കുന്നുണ്ട്.