‘പാൻഡോറ പേപ്പർ’ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു; സച്ചിനും അനിൽ അംബാനിയും കുടുങ്ങുമോ

കള്ളപ്പണം സംബന്ധിച്ച പാൻഡോറ പേപ്പർ വെളിപ്പെടുത്തലുകളിൽ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻറെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി), റിസർവ് ബാങ്ക്, സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും അംഗങ്ങളാകും.

ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പുറത്തുന്നുവന്നത്. ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്. പ്രമുഖ ക്രിക്കറ്റ് താരവും മുൻ രാജ്യസഭാ അംഗവുമായ സച്ചിൻ ടെൻഡുൽക്കറും കുടുംബാംഗങ്ങളും അനിൽ അംബാനിയും പട്ടികയിലുണ്ട്.

ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലെ (ബിവിഐ) 2016ൽ ലിക്വിഡേറ്റ് ചെയ്ത ഓഫ്‌ഷോർ സ്ഥാപനത്തിന്റെ ബെനിഫിഷ്യൽ ഓണർമാർ (ആനുകൂല്യങ്ങൾ ആസ്വദിക്കുന്ന വ്യക്തികൾ) എന്ന നിലയിലാണ് ഇവർ രേഖകളിൽ ഇടംപിടിച്ചിരിക്കുന്നത്. പനാമ വെളിപ്പെടത്തലിനെ തുടർന്നാണ് ഈ കമ്പനി പ്രവർത്തനം അവസാനിച്ചത്.

നികുതിയിളവുള്ള രാജ്യങ്ങളിൽ ലോകത്തെ ഉന്നതനേതാക്കളും പ്രമുഖ വ്യക്തികളും നടത്തിയ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് പുറത്തായത്. പാൻഡോറ പേപ്പേഴ്സ് എന്ന പേരിലുള്ള റിപ്പോർട്ടിൽ, നികുതിയിളവ് ലഭിക്കുന്ന രാജ്യങ്ങളിൽ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങളാണ് ഉള്ളത്. ഇൻറർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേഷൻ ജേണലിസവും വിവിധ മാധ്യമങ്ങളും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ 12 ദശലക്ഷം രേഖകളാണുള്ളത്.

യുകെ കോടതിയിൽ പാപ്പരാണെന്ന് അപേക്ഷ നൽകിയ അനിൽ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നാണ് പാൻഡോറ പേപ്പറിലുള്ളത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുമ്പ് ഒരു മാസം മുമ്പ് സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ൽ ബ്രിട്ടീഷ് വിർജിൻ ഐലൻറിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും പാൻ‍ഡോറ പേപ്പർ പറയുന്നു.

സിനിമാ താരം ജാക്കി ഷ്റോഫ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി അടുപ്പമുള്ളവർ, റഷ്യൻ പ്രസിഡൻറ് വ്ലാദിമർ പുടിൻ, ജോർദാൻ രാജാവ്, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ തുടങ്ങിയവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻഡോറ പേപ്പറിൽ വെളിപ്പെടുത്തലുണ്ട്