'മനീഷ് സിസോദിയ രാജ്യം വിടരുത്'; റെയ്ഡിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് ഇറക്കി സി.ബി.ഐ

മദ്യനയ അഴിമതി കേസിനെ തുടര്‍ന്നുള്ള റെയ്ഡിന് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. മദ്യനയ ലംഘനവുമായി ബന്ധപ്പെട്ട് സിബിഐ സിസോദിയക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസോദിയയ്ക്ക് പുറമെ എഫ്‌ഐആറില്‍ പേരുള്ള മറ്റ് പതിനൊന്ന് പേര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതികള്‍ രാജ്യം വിടുന്നത് തടയാനായാണ് സിബിഐയുടെ നീക്കം. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളാണ് സിസോദിയയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഡല്‍ഹിയിലെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്.

്‌നേരത്തെ ഡല്‍ഹി ചീഫ് സെക്രട്ടറി ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയും ചില ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. മനീഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പ്പെടെ 31 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.

മുന്‍ എക്സൈസ് കമ്മിഷണറുടെയും ഉദ്യോഗസ്ഥരുടെയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായി വെള്ളിയാഴ്ചയാണ് പരിശോധന നടത്തിയത്. കേസില്‍ മലയാളികളായ രണ്ടു പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.