'ഇന്ത്യ- ചൈന ബന്ധം സങ്കീര്‍ണ സ്ഥിതിയില്‍'; ചൈന അതിര്‍ത്തി ഉടമ്പടികള്‍ ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി

ഇന്ത്യ – ചൈന ബന്ധം ഇപ്പോള്‍ വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. ബീജിംഗ് അതിര്‍ത്തി ഉടമ്പടികള്‍ ലംഘിച്ചതിന് ശേഷം ചൈനയുമായുള്ള ബന്ധം സങ്കീര്‍ണ സ്ഥിതിയിലാണ്. അതിര്‍ത്തിയുടെ അവസ്ഥ, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് മ്യൂണിക്കില്‍ നടന്ന മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (എംഎസ്സി) 2022 പാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

45 വര്‍ഷമായി അതിര്‍ത്തിയില്‍ സമാധാനം നിലനിന്നിരുന്നു.യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ ചൈന അതിര്‍ത്തി കരാര്‍ ലംഘിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതായി അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സൈനിക സേനയെ വിന്യസിക്കരുതെന്ന് ചൈനയുമായി കരാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുള്‍പ്പടെയുള്ള ഉടമ്പടികള്‍ ചൈന ലംഘിച്ചു. 2020 ജൂണിന് മുമ്പ് വരെ പാശ്ചാത്യരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ നല്ല രീതിയിലായിരുന്നു എന്ന് ജയശങ്കര്‍ പറഞ്ഞു.

പാങ്കോംഗ് തടാക പ്രദേശങ്ങളിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു. ഇതിന് പിന്നാലെ പതിനായിരക്കണക്കിന് സൈനികരെയും കനത്ത ആയുധങ്ങളും സന്നാഹവും ഇരുപക്ഷവും വിന്യസിച്ചിരുന്നു.

2020 ജൂണ്‍ 15-ന് ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന മാരകമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അതി രൂക്ഷമായത്.

ഒരു വലിയ രാജ്യ രേഖാമൂലമുള്ള ഉടമ്പടികളെ അവഗണിക്കുന്നത് മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തിനും നിയമപരമായ ആശങ്ക ഉണ്ടാക്കുന്ന പ്രശ്‌നമാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.