‘ഇത് എങ്ങനെ സംഭവിച്ചു’; ബിപിൻ റാവത്തിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് ശിവസേന

തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച അപകടത്തിൽ സംശയമുയർത്തി ശിവസേന. ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആളുകൾക്കിടയിൽ സംശയമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.

പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിൽ ജനറൽ റാവത്ത് നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ജനറൽ റാവത്ത് സഞ്ചരിച്ചിരുന്നത് രണ്ട് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിലാണ്. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓർത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ തലവൻ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഡൽഹി കാന്റിലെ ശ്മശാനത്തിൽ സംസ്കരിക്കും. അപകടത്തിൽ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.

ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ ഒമ്പതു മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം.