'അയോദ്ധ്യ വിധിക്ക് ശേഷം ജഡ്ജിമാര്‍ക്ക് അത്താഴവിരുന്ന് നടത്തി'; വെളിപ്പടുത്തലുമായി രഞ്ജന്‍ ഗൊഗോയ്

അയോദ്ധ്യയിലെ രാമജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ച ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടക്കമുള്ള ജഡ്ജിമാര്‍ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അത്താഴവിരുന്ന് ആഘോഷിച്ചു. 2019 നവംബര്‍ 9ന് ഡല്‍ഹിയിലെ താജ് മാന്‍ സിംഗ് ഹോട്ടലില്‍ ആയിരുന്നു ആഘോഷം. നിലവിലെ രാജ്യസഭാംഗം കൂടിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തന്റെ ‘ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്’ എന്ന ആത്മകഥയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

”അയോദ്ധ്യ വിധി പ്രഖ്യാപനത്തിന് ശേഷം സുപ്രീംകോടതി സെക്രട്ടറി ജനറല്‍ ഒന്നാം നമ്പര്‍ കോടതിക്ക് പുറത്തുള്ള ജഡ്ജിമാരുടെ ഗാലറിയില്‍ അശോക ചക്രത്തിന് താഴെ ഒരു ഫോട്ടോ സെഷന്‍ ഒരുക്കി. അന്ന് വൈകുന്നേരം ഞാന്‍ എല്ലാ ജഡ്ജിമാരെയും ഹോട്ടല്‍ താജ് മാന്‍സിംഗിലേക്ക് കൊണ്ടുപോയി. ചൈനീസ് ഭക്ഷണം കഴിച്ച് അവിടുത്തെ ഏറ്റവും മികച്ച ഒരു കുപ്പി വീഞ്ഞും ഞങ്ങള്‍ പങ്കുവെച്ചു. കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാളെന്ന നിലയില്‍ ഞാന്‍ തന്നെ ബില്ലും കൊടുത്തു”. എന്നാണ് അദ്ദേഹം അന്നത്തെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത്.

അയോദ്ധ്യ കേസിന്റെ വിധി പ്രഖ്യാപിച്ച ബെഞ്ചിലെ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരാണ് ഗൊഗോയ്ക്ക് ഒപ്പം അന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് രഞ്ജന്‍ ഗൊഗോയുടെ ആത്മകഥ പുറത്തിറങ്ങിയത്. 2018-ല്‍ സുപ്രീംകോടതിയിലെ നാല് സുപ്രധാന ജഡ്ജിമാര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനം, ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം, കൊളീജിയത്തിന്റെ ഭാഗമായിരുന്ന ഘട്ടത്തിലെടുത്ത തീരുമാനങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവതത്തിലെ സുപ്രധാനവും വിവാദപരവുമായ നിരവധി കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ജസ്റ്റിസ് അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനു പകരം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശിപാര്‍ശ പിന്‍വലിച്ച തീരുമാനത്ത കുറിച്ചും ഗൊഗോയ് പറഞ്ഞിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് അങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത് എന്നാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം താന്‍ തന്നെ അദ്ധ്യക്ഷനായ ബെഞ്ച് കേട്ടത് ശരിയായില്ല. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ ഭാഗമാകാതിരുന്നെങ്കില്‍ നന്നായേനെ. എല്ലാ മനുഷ്യര്‍ക്കും തെറ്റുപറ്റും എന്നും ബുധനാഴ്ച ആത്മകഥ പ്രകാശനം ചെയ്ത് കൊണ്ട് രഞ്ജന്‍ ഗൊഗോയ് സംസാരിച്ചു.