'മരിച്ചാലും കീഴടങ്ങില്ല, ഇ.ഡിയുടേത് തെറ്റായ നടപടി'; ആരോപണങ്ങള്‍ വ്യാജമെന്ന് സഞ്ജയ് റാവത്ത്

ഔദ്യോഗിക വസതിയില്‍ ഇ ഡി പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ പ്രതികരണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ഇ ഡിയുടേത് തെറ്റായ നടപടിയാണ്. ആരോപണങ്ങള്‍ വ്യാജമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. മരിക്കേണ്ടി വന്നാലും അടിയറവ് പറയില്ലെന്നും താന്‍ ഇപ്പോഴും ശിവസേനക്കാരന്‍ തന്നെയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് ഇ ഡി പരിശോധനയ്ക്കായി സഞ്ജയ് റാവത്തിന്റെ വീട്ടില്‍ എത്തിയത്. ഭുമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് പരിശോധന. മുംബൈയിലെ വീട്ടിലാണ് പരിശോധന നടന്നത്. കേസില്‍ രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും റാവത്ത് ഇ ഡി മുമ്പാകെ ഹാജരായിരുന്നില്ല.

അതേസമയം, ഇ ഡിയുടെ നടപടിക്ക് എതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തി. റാവത്തിന് പിന്തുണയുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് വീടിനുമുന്നില്‍ ഒത്തുകൂടിയത്. സിആര്‍പിഎഫ് സുരക്ഷയോടെയാണ് മുംബൈയിലെ വീട്ടില്‍ റാവത്തിനെ ചോദ്യം ചെയ്യുന്നത്.

പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി കേസാണ് റാവത്തിനെതിരെ ഉള്ളത്. ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ചില സ്വത്തുക്കള്‍ ഇ ഡി കഴിഞ്ഞ ഏപ്രിലില്‍ കണ്ടുകെട്ടിയിരുന്നു. ഫ്ളാറ്റും ഭൂസ്വത്തും ഉള്‍പ്പെടെ 11.15 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.