'ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 48 സീറ്റുകള്‍ നേടും', ബി.ജെ.പിയെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് ഹരീഷ് റാവത്ത്

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് പാര്‍ട്ടി അനായാസം വിജയിക്കുമെന്ന് നേതാവും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ ആത്മവിശ്വാസമുണ്ട്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം വ്യക്തമാകും. സംസ്ഥാനത്തെ ജനങ്ങളില്‍ വിശ്വാസമുണ്ട്. കോണ്‍ഗ്രസിന് 48 സീറ്റിനടുത്ത് ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് റാവത്ത് പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് റാവത്ത് ഉന്നയിച്ചത്. ബി.ജെ.പി കൂറുമാറ്റം നടത്താന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സൂക്ഷിക്കണം, ഒളിഞ്ഞിരുന്ന് വേട്ട നടത്തുന്നവര്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷം ലഭിക്കും. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തെ വോട്ടര്‍മാര്‍ പരാജയപ്പെടുത്തും. ഇത് ‘ഉത്തരാഖണ്ഡിയത്തി’നെതിരായ തിരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വത്വം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ ജനങ്ങളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് റാവത്ത് പറഞ്ഞു.

70 അംഗ ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പാര്‍ട്ടി നിയമസഭാംഗങ്ങളെ ഒപ്പം നിര്‍ത്താനും സഖ്യ സാധ്യതകള്‍ ആരായാനും തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സംസ്ഥാനങ്ങളിലേക്ക് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് എത്തിച്ചിരുന്നു.

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ദീപേന്ദര്‍ ഹൂഡ, മുന്‍ കര്‍ണാടക മന്ത്രി എം.ബി പാട്ടീല്‍, മോഹന്‍ പ്രകാശ് എന്നിവരെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

Read more

ഭരണകക്ഷിയായ ബിജെപിയും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. എക്സിറ്റ് പോളുകള്‍ പ്രവചിച്ചതിലും കൂടുതലായിരിക്കും പാര്‍ട്ടിയുടെ അംഗസംഖ്യയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.