സ്ഥാനാര്‍ത്ഥികള്‍ റിസോര്‍ട്ടില്‍, ഗോവയില്‍ ഗവര്‍ണറെ കാണാന്‍ അനുമതി തേടി കോണ്‍ഗ്രസ്

ഗോവയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കാണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് രാവിലെ പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച്ചയ്ക്ക് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ഭൂരിപക്ഷം ലഭിക്കുമെന്ന് തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ്, 2017 ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്‍കൂട്ടി ഗവര്‍ണറെ കാണാന്‍ സമയം ആവശ്യപ്പെടുകയായിരുന്നു. 2017 ല്‍ ആകെയുള്ള 40 സീറ്റില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ കാലതാമസം വരുത്തിയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

കോണ്‍ഗ്രസിനേക്കാള്‍ കുറവ് സീറ്റുകള്‍ മാത്രം നേടിയ ബി.ജെപി മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി (എം.ജി.പി) ഉള്‍പ്പെടെയുള്ള ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണ നേടി. കോണ്‍ഗ്രസിലെ 15 എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.

സഖ്യങ്ങള്‍ വിലയിരുത്താന്‍ ഇക്കുറി കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരത്തെയും ഡി.കെ ശിവകുമാറിനെയും നേരത്തെ തന്നെ പാര്‍ട്ടി സംസ്ഥാനത്തേക്ക് അയച്ചുിരുന്നു. എം.ജി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എ.എ.പി) എന്നിവരെ പാര്‍ട്ടി സമീപിച്ചിരുന്നു.

Read more

അതിനിടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ പിടിമുറുക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഇക്കുറി നീക്കങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്. തിഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റ കക്ഷി ആയാല്‍ മറ്റ് ചെറുകക്ഷികളുടെ പിന്തുണ ഉള്‍പ്പടെ തേടി സര്‍ക്കാര്‍ ഉണ്ടാക്കിയ ശേഷമേ ഡി.കെ ശിവകുമാറും സംഘവും മടങ്ങുകയുള്ളൂ.