'ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചു'; വിവാദമായ വിവാഹ ഭേദഗതി ബിൽ പിൻവലിച്ച്‌ രാജസ്ഥാൻ സർക്കാർ

പ്രായപൂർത്തിയാകാത്തവരുടെ വിവാഹം ഉൾപ്പെടെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കി കൊണ്ടുള്ള വിവാഹ ഭേദഗതി ബിൽ, 2021 രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. ബിൽ വിവാദമായ പശ്ചാത്തലത്തിലാണ് പിൻവലിച്ചത്.

സർക്കാർ കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും രാജ്യമെമ്പാടുമുള്ള പ്രതിപക്ഷവും സാമൂഹിക ക്ഷേമ സംഘടനകളും ഇതിനെ എതിർത്തു.

ഓഗസ്റ്റ് 16 -ന് രാജസ്ഥാനിലെ അശോക് ഗെലോട്ട് സർക്കാർ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചു. പാസാക്കിയ ബിൽ, രാജസ്ഥാൻ നിർബന്ധിത വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ സെക്ഷൻ 8 ഭേദഗതി ചെയ്തു.

“വധു 18 വയസ്സിന് താഴെയും വരൻ 21 വയസ്സിന് താഴെയുമാണെങ്കിൽ” വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ മാതാപിതാക്കൾ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ഭേദഗതി ചെയ്ത പതിപ്പിൽ പറയുന്നു. 2009 പതിപ്പിൽ, പ്രായ മാനദണ്ഡം രണ്ടുപേർക്കും 21 വയസ്സായിരുന്നു.

തിങ്കളാഴ്ച നടന്ന അന്താരാഷ്ട്ര ബാലികാ ദിന പരിപാടിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിയമം പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. സാമൂഹ്യക്ഷേമ സംഘടനകൾ ശൈശവവിവാഹങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കിയ വ്യവസ്ഥയുടെ നിയമസാധുത ചോദ്യം ചെയ്യുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് സർക്കാർ സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് പ്രോത്സാഹനം നൽകുകയാണെന്നും ഒരു സാമൂഹിക തിന്മയെ സാധൂകരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

2006 ൽ ശൈശവ വിവാഹ നിരോധന നിയമം കൊണ്ടുവന്ന് രാജസ്ഥാൻ ശൈശവ വിവാഹം നിരോധിച്ചിരുന്നു. 2015-16 ലെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ (NFHS) ഡാറ്റയിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ, ബാലവിവാഹം കുറയ്ക്കുവാൻ ഈ നിയമം സഹായിച്ചിരുന്നു.