‘യുപിയിൽ ബിജെപി അനായാസ വിജയം നേടും, സഖ്യം 230-249 സീറ്റുകൾ നേടിയേക്കും’

ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സുഗമമായി വിജയിക്കുമെന്നും 1985ന് ശേഷം തുടർച്ചയായി രണ്ട് തവണ അധികാരത്തിലേറുന്ന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്‌ മാറുമെന്നും ടൈംസ് നൗ നവഭാരതിന് വേണ്ടി വീറ്റോ നടത്തിയ അഭിപ്രായ സർവേ പ്രവചിക്കുന്നു.

403 അംഗ സഭയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 230-249 സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 137 നും 152 നും ഇടയിൽ സീറ്റുകൾ നേടി തൊട്ടു പിന്നാലെ ഉണ്ടാകുമെന്നും, അതേസമയം ബിഎസ്‌പിയും കോൺഗ്രസും മത്സരത്തിൽ നിന്നും ഏതാണ്ട് പുറത്താണെന്നും സർവേ പ്രവചിക്കുന്നു.

ബിഎസ്പി 9-14 സീറ്റുകൾ നേടുമെന്ന് പ്രവചിക്കപ്പെടുന്നു ഇത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ സീറ്റ് ആണ്. കോൺഗ്രസ് 2017 ലെ പോലെ ഒറ്റ അക്കത്തിൽ അവസാനിക്കും എന്നും സർവേ പറയുന്നു.

ബിജെപി സഖ്യത്തിന് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്ന 38.6% വോട്ട് വിഹിതം 2017 നെ അപേക്ഷിച്ച് ഏകദേശം മൂന്ന് ശതമാനം പോയിന്റ് കുറവാണ്, അതേസമയം 34.4% വോട്ട് വിഹിതം ലഭിക്കുമെന്ന് പറയപ്പെടുന്ന എസ്പി സഖ്യത്തിന് മുൻ നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ മുന്നേറ്റമായിരിക്കും. ബി.ജെ.പിക്കും എസ്.പിക്കും ഉണ്ടാകുന്ന നേട്ടം ബിഎസ്പിയെയാണ് ബാധിക്കുക. സർവേ ശരിയാണെങ്കിൽ 2017ൽ 22.2% ആയിരുന്ന ബിഎസ്പിയുടെ വോട്ട് വിഹിതം വെറും 14.1% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു എന്ന യോഗി സർക്കാരിന്റെ ശക്തമായ പ്രചരണവും കാശി, മഥുര വിഷയങ്ങളും ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു എന്നാണ് സർവേ പറയുന്നത്. മറുവശത്ത്, ലഖിംപൂർ ഖേരി സംഭവവും കോവിഡിന്റെ രണ്ടാം തരംഗവും ബിജെപി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായി സർവേ പറയുന്നു. ഡിസംബർ 16 നും 30 നും ഇടയിൽ 21,480 പേർക്കിടയിലാണ് അഭിപ്രായ സർവേ നടത്തിയത്.