'മതേതര തത്വങ്ങൾക്ക് വിരുദ്ധം': സി‌.എ‌.എക്ക് എതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ

2019 ൽ കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള തമിഴ്‌നാട് സർക്കാർ ചൊവ്വാഴ്ച പ്രമേയം പാസാക്കി. പൗരത്വ നിയമ ഭേദഗതി ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന മതേതര തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇന്ത്യയിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദത്തിന് അനുയോജ്യമല്ലെന്നും സ്റ്റാലിൻ പറഞ്ഞു.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ജൈന, സിഖ്, പാർസി, ക്രിസ്ത്യൻ, ബുദ്ധ സമുദായങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്ന നിയമം പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിനിടയിലാണ് പാർലമെന്റ് പാസാക്കിയത്. മുസ്ലിങ്ങളെ വ്യക്തമായി ഒഴിവാക്കുന്ന നിയമത്തിന് പിന്നിലെ വർഗീയ അജണ്ട ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ എതിർപ്പ്.

“സ്ഥാപിതമായ ജനാധിപത്യ തത്ത്വങ്ങൾ അനുസരിച്ച്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളുടെ അഭിലാഷങ്ങളും ആശങ്കകളും കണക്കിലെടുത്ത് വേണം രാജ്യത്ത് ഭരണം നടപ്പിലാക്കേണ്ടത്. പക്ഷേ, പൗരത്വ നിയമ ഭേദഗതി പാസാക്കിയത് അഭയാർത്ഥികൾക്ക് അവരുടെ ദുരിതം കണക്കിലെടുത്ത് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ അല്ല, മറിച്ച് അവരുടെ മതവും അവരുടെ രാജ്യവും അനുസരിച്ച് വിവേചനം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ” പ്രമേയം അവതരിപ്പിപ്പിച്ചു കൊണ്ട് സ്റ്റാലിൻ പറഞ്ഞു.

അതിനാൽ, രാജ്യത്തെ ഐക്യവും സാമുദായിക സൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്നതിനും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതര തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, പൗരത്വം നിയമ ഭേദഗതി റദ്ദാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ സഭ തീരുമാനിക്കുന്നു എന്ന് സ്റ്റാലിൻ പറഞ്ഞു.

സിഎഎ ആവശ്യമില്ലെന്നും അഭയാർത്ഥികളെ സഹജീവികളായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം പാസാക്കുന്ന സമയത്ത് ശ്രീലങ്കൻ തമിഴരെ കേന്ദ്ര സർക്കാർ പരിഗണിക്കാത്തത് പ്രതിഷേധത്തിന് കാരണമായെന്നും സ്റ്റാലിൻ പറഞ്ഞു.

പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ പാർട്ടികളായ എഐഎഡിഎംകെ, ബിജെപി എന്നിവർ നിയമസഭയിൽ വാക്കൗട്ട് നടത്തി. പ്രതിപക്ഷത്തിന് നിയമസഭയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചതായി പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി അവകാശപ്പെട്ടു. എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ക്ഷേമപദ്ധതി സ്റ്റാലിന്റെ സർക്കാർ തടസപ്പെടുത്തിയതായും എടപ്പാടി കെ പളനിസ്വാമി ആരോപിച്ചു.

മുസ്ലിം ജനതയ്‌ക്കെതിരെ സി‌എ‌എയിൽ ഒന്നുമില്ല എന്ന് ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് നൈനാർ നാഗേന്ദ്രൻ പറഞ്ഞു. “മുഖ്യമന്ത്രി ഇന്ന് മതസൗഹാർദ്ദത്തെ കുറിച്ച് സംസാരിച്ചു എന്നാൽ ഗണേശ ചതുർത്ഥിയും ദീപാവലിയും ഉൾപ്പെടെയുള്ള ഹിന്ദു ഉത്സവങ്ങൾക്ക് ആളുകളെ സ്റ്റാലിൻ അഭിവാദ്യം ചെയ്യാറില്ല എന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന പൗരത്വ നിയമത്തിനെതിരെ നേരത്തെ, കേരളം, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പ്രമേയം പാസാക്കിയിരുന്നു.