371 കോടിയുടെ കുംഭകോണം, മുന്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിന് പിന്നിലെ വകമാറ്റലിന്റെ കണക്ക്

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലായത് 371 കോടി രൂപയുടെ അഴിമതിക്കേസിലാണ്. നൈപുണ്യ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ പ്രധാന സൂത്രധാരനും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതും ഗുണഭോക്താവായതും നായിഡുവാണെന്ന്് ആന്ധ്രാപ്രദേശ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. പെരുപ്പിച്ചു കാണിച്ച പദ്ധതി ചെലവിന്റേയും വകമാറ്റലിന്റേയും കടലാസു കമ്പനികളുടേയും മറവില്‍ മുന്‍മുഖ്യമന്ത്രി പണം തട്ടി അഴിമതി കാണിച്ചുവെന്ന് അന്വേഷണ സംഘം പറയുന്നു.

ആന്ധ്രാപ്രദേശില്‍ നല്ല രാഷ്ട്രീയ സ്വാധീനമുള്ള പാര്‍ട്ടിയുടെ തലവനും മുന്‍ മുഖ്യമന്ത്രിയുമായതിനാല്‍ പ്രധാനപ്രതി ചന്ദ്രബാബു നായിഡു അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് പെട്ടെന്ന് അറസ്റ്റു ചെയ്തതെന്നും സിഐഡി അഡീഷനല്‍ ഡയറക്ടര്‍ ഓഫ് പൊലീസ് എന്‍.സഞ്ജയ് അറിയിച്ചിരുന്നു.

2014 നൈപുണ്യ കുംഭകോണം നടന്നതായാണ് ആരോപണം. 2014ല്‍ സിയമെന്‍സ് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന് നായിഡു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതാണ് പിന്നീട് 371 കോടിയുടെ അഴിമതിക്കും ചന്ദ്രബാബു നായിഡുവിന്റെ അറസ്്റ്റിനും കാരണമായത്. നിയമം മറികടന്നാണ് അന്ധ്രപ്രദേശ് സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ അനുവദിച്ച 371 കോടി രൂപയില്‍ ചെറിയ സംഖ്യമാത്രമാണ് നൈപുണ്യ വികസന കേന്ദ്രത്തിനായി ചെലവഴിച്ചത്. ബാക്കി തുക വകമാറ്റിയാണ് മുഖ്യമന്ത്രിയും സംഘവും അഴിമതി നടത്തിയത്. കടലാസ് കമ്പനികളിലൂടെ കൃത്രിമ ഇന്‍വോയ്‌സ് നിര്‍മിച്ചാണ് പണം വകമാറ്റിയതെന്നും കണ്ടെത്തയെങ്കിലും ഇന്‍വോയ്‌സുകള്‍ പലതും കണ്ടെത്താന്‍ സാധിച്ചിട്ടില്ല അന്വേഷണ സംഘത്തിന്.

സിയമെന്‍സും ഡിസൈന്‍ ടെകും ചേര്‍ന്ന് 90 ശതമാനം മുതല്‍ മുടക്കുകയും 10 ശതമാനം സര്‍ക്കാന്‍ ഗ്രാന്റ് ആയി അനുവദിക്കുന്നതുമായിരുന്നു കരാര്‍. ഗ്രാന്റായി സര്‍ക്കാര്‍ അനുവദിക്കേണ്ട തുക പെരുപ്പിച്ചു കാണിച്ച് 3,300 കോടിയുടെ പ്രോജക്ടില്‍ അഴിമതി നടത്തിയെന്നാണ് പ്രധാന ആരോപണം.

പെരുപ്പിച്ച പദ്ധതി ചെലവിന് പിന്നാലെ സിയമെന്‍സും ഡിസൈന്‍ ടെക്കും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ കമ്പനികള്‍ മുടക്കുന്ന 90 ശതമാനം തുക എത്രയെന്ന് രേഖപ്പെടുത്തിയില്ല. ചന്ദ്രബാബു നായിഡുവും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടിഡിപിയുടെ സംസ്ഥാന പ്രസിഡന്റായ കെ അച്ചന്നായിഡുവും ചേര്‍ന്നാണ് കരാറില്‍ ധാരണയിലെത്തിയതും ഒപ്പുവെച്ചതും. അച്ചന്നായിഡുവും മുന്‍ മന്ത്രിയായിരുന്ന ഗണ്ഡ ശ്രീനിവാസ് റാവുവും ഈ അഴിമതി കേസില്‍ പ്രതികളാണ്.

കടലാസ് കമ്പനികളിലൂടെ സർക്കാർ പണം വകമാറ്റുന്നതിന് നേതൃത്വം നൽകിയത് ചന്ദ്രബാബു നായിഡുവാണെന്നും ധാരണപത്രം ഒപ്പിടുന്നതു മുതൽ ഓരോ നടപടിയും ചന്ദ്രബാബു നായിഡു അറിഞ്ഞുകൊണ്ടാണ് നടന്നിട്ടുള്ളതെന്നും അന്വേഷണ സംഘം പറയുന്നുണ്ട്.

ഇക്കാലത്തെ ചീഫ് സെക്രട്ടറി ഐ വൈ ആർ കൃഷ്ണ റാവു, പ്രിൻസിപ്പൽ ഫിനാൻസ് സെക്രട്ടറി പി.വി.രമേശ്, സ്പെഷൽ സെക്രട്ടറി കെ.സുനിത എന്നിവർ ചന്ദ്രബാബുവിന്റെ നീക്കത്തെ എതിർത്തിരുന്നു. മുൻകൂറായി പണം അനുവദിക്കുന്നതിനെതിരെ അവർ ഫയലിൽ തങ്ങളുടെ എതിരഭിപ്രായം രേഖപ്പെടുത്തി. എന്നാൽ ഇതടക്കം പല സുപ്രധാന രേഖകളും ഇതിനോടകം അപ്രത്യക്ഷമായിട്ടുണ്ട്.