പഞ്ചാബില്‍ 300 യൂണിറ്റ് സൗജന്യ വൈദ്യുതി ജൂലൈ മുതല്‍; വാഗ്ദാനം പാലിക്കാന്‍ എഎപി സര്‍ക്കാര്‍

പഞ്ചാബില്‍ ജൂലൈ 1 മുതല്‍ എല്ലാ വീട്ടിലും 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഓഫീസില്‍ ഒരു മാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ വീട്ടിലും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുക എന്നത് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി മന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ 73.80 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളില്‍ 62.25 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിമാകും.

സംസ്ഥാനത്ത് മിച്ച വൈദ്യുതി ഉല്‍പാദനം ഉണ്ടായിട്ടും, ദീര്‍ഘനാള്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, നിരവധി പേര്‍ക്ക് ബില്ലുകള്‍ പെരുപ്പിച്ച് കാണിച്ചാണ് നല്‍കിയിരിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി യാണ് നല്‍കുന്നത്.

അതേസമയം തിരഞ്ഞെടുപ്പിലെ എഎപിയുടെ പ്രധാന വാഗ്ദാനമായിരുന്ന വാതില്‍പ്പടിയില്‍ റേഷന്‍ വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. നേരത്തെ മാര്‍ച്ച് 19 ന് ആദ്യ ക്യാബിനറ്റ് മീറ്റിംഗിന്റെ ആദ്യ തീരുമാനമായി സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ 25,000 ജോലികള്‍ തുറന്നിരുന്നു. ഇതില്‍ പൊലീസ് വകുപ്പില്‍ മാത്രം 10,000 എണ്ണമാണ് ഉള്‍പ്പെടുത്തിയത്.