പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍. ഇന്ത്യയുടെ സേനാതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും 36 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാന്റെ നാനൂറോളം ഡ്രോണുകള്‍ സൈന്യം തകര്‍ത്തുവെന്നും തുര്‍ക്കി ഡ്രോണുകള്‍ പാക് സൈന്യം ആക്രമണത്തിന് ഉപയോഗിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചു.

യാത്രാവിമാനങ്ങളെ കവചമാക്കി പോലും പാകിസ്ഥാന്‍ ആക്രമണം നടത്തിയെന്നും ശക്തമായ തിരിച്ചടി ഇന്ത്യ നല്‍കിയെന്നും വാര്‍ത്ത സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം പാകിസ്ഥാന്റെ ഡ്രോണുകൾ തകർത്തു. നിയന്ത്രണരേഖയിലും പാകിസ്ഥാൻ ആക്രമണം നടത്തി. ഭട്ടിൻഡ സൈനിക കേന്ദ്രവും പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന്‍ സൈന്യത്തിനും നാശനഷ്ടമുണ്ടായെന്നും വിദേശകാര്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാകിസ്ഥാന്റെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിലിനു സമീപം പാകിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിലാണ് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. വലിയ അപകടം ഒഴിവായത് സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

ജമ്മു കശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലായി ശ്രീനഗര്‍ മുതല്‍ ജയ്‌സാല്‍മീര്‍, പത്താന്‍കോട്ട് വരെയുള്ള 36 പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ രാത്രി വൈകി പാകിസ്ഥാന്‍ 300 മുതല്‍ 400 വരെ തുര്‍ക്കി ഡ്രോണുകള്‍ തൊടുത്തുവെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയര്‍ ബേസ് ക്യാമ്പിലും ഗുജറാത്തിലെ കച്ച് പ്രദേശത്തും പാക് ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇവ രണ്ടും ഏകദേശം 1,400 കിലോമീറ്റര്‍ അകലെയുള്ള പ്രദേശങ്ങളാണ്. ഇത് ആക്രമണത്തിന്റെ വ്യാപനം എത്രത്തോളമെന്ന് അടിവരയിടുന്നു. അമ്പത് ഡ്രോണുകള്‍ വ്യോമ പ്രതിരോധ തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തിയെന്നും കേണല്‍ ഖുറേഷി പറഞ്ഞു. റേഡിയോ ഫ്രീക്വന്‍സികള്‍ ജാം ചെയ്തുകൊണ്ട് 20 എണ്ണംനിര്‍വീര്യമാക്കി.

ചില ഡ്രോണുകളും ആയുധമല്ലാത്തതായിരുന്നു, ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ പ്രതിരോധം പാകിസ്ഥാന്‍ പരീക്ഷിച്ചു നോക്കിയതാവാമെന്നാണ്. പലതും പാകിസ്ഥാനിലെ ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ കഴിയുന്ന ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് ഡ്രോണുകള്‍ വെടിവച്ചിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഇവയെല്ലാം തടയുകയോ നിര്‍വീര്യമാക്കുകയോ ചെയ്തു.

നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണ് പാകിസ്ഥാന്‍ ഇന്നലെ നടത്തിയതെന്ന് കേണല്‍ ഖുറേഷി പറഞ്ഞു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെ തുടർച്ചയായ  വെടിവയ്പ്പുകളും പീരങ്കി ഷെല്ലാക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു, ഇതിൽ ഒരു സൈനികൻ ഉൾപ്പെടെ 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്നും കേണല്‍ ഖുറേഷി പറഞ്ഞു.  ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ, കോൺവെന്റുകൾ എന്നിവ ലക്ഷ്യമിടുന്നത് പാകിസ്ഥാനിൽ നിന്നുള്ള പുതിയ തരംതാഴ്ന്ന നടപടിയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി  പറഞ്ഞു. പാകിസ്ഥാൻ ഇന്നലെ വ്യോമാതിർത്തി അടച്ചിട്ടില്ലെന്നും സിവിലിയൻ വിമാനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയെന്നും ഇവയെ കവചമാക്കി വ്യാഴാഴ്ച ഇന്ത്യൻ നഗരങ്ങളിൽ തുർക്കി നിർമ്മിത ഡ്രോണുകൾ  വിക്ഷേപിച്ചതായും വിക്രം മിശ്രി  പറഞ്ഞു

Read more