റഷ്യൻ പൗരൻ ഓടിച്ച കാർ പാഞ്ഞുകയറി ഗോവയില്‍ മൂന്ന് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു

ഗോവയിൽ കാറപകടത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടു. റഷ്യൻ പൗരൻ ഓടിച്ച കാർ പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ദിലീപ് കുമാർ ബാംഗ്, മനോജ് കുമാർ സോണി, മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള മഹേഷ് ശർമ എന്നിവരാണ് മരിച്ചത്.

വടക്കൻ ഗോവയിലെ അർപോറയിലാണ് റഷ്യൻ പൗരൻ ആന്റൺ ബച്ച്‌കോവ് ഓടിച്ച കാർ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. കറോടിച്ച ബച്ച്കോവ് പരിക്കേറ്റ് ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്.

റോഡിന്‍റെ എതിര്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്താന്‍ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം 40 വയസ് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. അവധി ആഘോഷിക്കാനെത്തി ഗോവയിലെ കലംഗുട്ടയില്‍ താമസിച്ചു വരികയായിരുന്നു ഇവർ.

ദീര്‍ഘകാലമായി സുഹൃത്തുക്കളാണ് മൂന്ന് പേരും. ബിസിനസ് പാര്‍ട്ണര്‍മാരാണ് മൂവരും. കാർ ഓടിച്ച ആന്റൺ ബച്ച്‌കോവിനെതിരെ (27) അഞ്ജുന പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (കുറ്റകരമായ നരഹത്യ), 279 (അശ്രദ്ധമായ ഡ്രൈവിംഗ്), 334 (മുറിവേൽപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിക്ക് കാർ വാടകയ്‌ക്ക് നൽകിയ കാറിന്റെ ഉടമയ്‌ക്കെതിരെയും മോട്ടോർ വാഹന നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.