24 വ്യാജ സർവകലാശാലകൾ, മിക്കതും യു.പിയിൽ, കേരളത്തിൽ ഒന്ന്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) 24 സ്വയം പ്രഖ്യാപിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാജമാണെന്ന് പ്രഖ്യാപിക്കുകയും മാനദണ്ഡങ്ങൾ ലംഘിച്ച രണ്ടെണ്ണം കൂടി കണ്ടെത്തുകയും ചെയ്‌തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തിങ്കളാഴ്ച പറഞ്ഞു.

ലോക്‌സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പ്രധാൻ പ്രസ്താവന നടത്തിയത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, യുജിസി 24 സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളെ വ്യാജ സർവകലാശാലകളായി പ്രഖ്യാപിച്ചു എന്ന് മന്ത്രി പറഞ്ഞു.

കൂടാതെ, ഭാരതീയ ശിക്ഷ പരിഷത്ത്, ലക്നൗ, യുപി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് (ഐഐപിഎം), കുത്തബ് എൻക്ലേവ്, ന്യൂഡൽഹി എന്നിവയും 1956 ലെ യുജിസി നിയമം ലംഘിച്ച് പ്രവർത്തിക്കുന്നതായി കണ്ടെത്തി.

ഭാരതീയ ശിക്ഷാ പരിഷത്ത്, ലക്നൗ, ഐഐപിഎം, ന്യൂഡൽഹി എന്നിവയുടെ കാര്യങ്ങൾ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ (എട്ട് എണ്ണം) വ്യാജ സർവകലാശാലകൾ ഉള്ളത്, – വാരണസീയ സംസ്കൃത വിശ്വവിദ്യാലയം, വാരാണസി; മഹിള ഗ്രാം വിദ്യാപീഠം, അലഹബാദ്; ഗാന്ധി ഹിന്ദി വിദ്യാപീഠം, അലഹബാദ്; നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ; നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓപ്പൺ യൂണിവേഴ്സിറ്റി, അലിഗഡ്; ഉത്തർപ്രദേശ് വിശ്വവിദ്യാലയം, മഥുര; മഹാറാണ പ്രതാപ് ശിക്ഷാ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്ത്, നോയിഡ.

ഡൽഹിയിൽ ഇത്തരം ഏഴ് വ്യാജ സർവകലാശാലകളുണ്ട് – കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ സെൻട്രിക് ജൂറിഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, അധ്യാത്മിക് വിശ്വവിദ്യാലയ (ആത്മീയ സർവകലാശാല).

ഒഡീഷയിലും പശ്ചിമ ബംഗാളിലും ഇത്തരം രണ്ട് സർവകലാശാലകൾ വീതമുണ്ട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത, നബഭാരത് ശിക്ഷ പരിഷത്ത്, റൂർക്കല, നോർത്ത് ഒറീസ കാർഷിക, സാങ്കേതിക സർവകലാശാല.

കർണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ വ്യാജ സർവകലാശാലകളുണ്ട്: ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, പുതുച്ചേരി; ക്രൈസ്റ്റ് ന്യൂ റ്റെസ്റ്റമൻറ്റ് ഡീംഡ് യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശ്; രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ; സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കേരള, ബഡഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, കർണാടക.

“ദേശീയ ഹിന്ദി, ഇംഗ്ലീഷ് പത്രങ്ങളിലെ വ്യാജ സർവകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക സംബന്ധിച്ച് യുജിസി പൊതു അറിയിപ്പുകൾ നൽകുന്നു.” എന്ന് വ്യാജമോ അംഗീകാരമില്ലാത്തതോ ആയ സർവകലാശാലകൾക്കെതിരെ യുജിസി സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിച്ചു കൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തങ്ങളുടെ അധികാരപരിധിയിലുള്ള ഇത്തരം സർവകലാശാലകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും വിദ്യാഭ്യാസ സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും കമ്മീഷൻ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1956 ലെ യുജിസി നിയമം ലംഘിച്ചു കൊണ്ടുള്ള ഏതെങ്കിലും സ്വയം പ്രഖ്യാപിത വിദ്യാഭ്യാസ സ്ഥാപനം കണ്ടെത്തുകയോ അല്ലെങ്കിൽ അവയുടെ പ്രവർത്തനം ശ്രദ്ധയിൽ പെടുകയോ ചെയ്താൽ, അനധികൃത ബിരുദ സർട്ടിഫികറ്റുകൾ നൽകുന്ന അനധികൃത സ്ഥാപനങ്ങൾക്ക് കാരണംകാണിക്കൽ, മുന്നറിയിപ്പ് നോട്ടീസുകൾ നൽകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.