സിക്കിമിൽ മേഘവിസ്ഫോടനം: പ്രളയജലത്തിൽ സൈനിക ക്യാമ്പ് മുങ്ങി, 23 സൈനികരെ കാണാതായി

സിക്കിമിൽ മേഘവിസ്ഫോടനം. ലഖൻ വാലിയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി 23 സൈനികരെ കാണാതായി. ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആർമി ക്യാമ്പുകളാണ് മുങ്ങിയത്.

ഒഴുക്കിൽപ്പെട്ട് കാണാതായ 23 സൈനികർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. ജനവാസ മേഖലകളും പ്രളയജലത്തിൽ മുങ്ങിയിട്ടുണ്ട്. നിരവധി റോഡുകള്‍ തകര്‍ന്നു. സിങ്താമിന് സമീപമുള്ള ബർദാംഗിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ്.

ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടാവുക ആയിരുന്നു. ചുങ് താങ് അണക്കെട്ടിൽ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.