21 ദിവസം നീണ്ട തിരച്ചില്‍; മസിനഗുഡിയെ വിറപ്പിച്ച നരഭോജി ടി23 പിടിയില്‍

മസിനഗുഡിയെ വിറപ്പിച്ച നരഭോജി കടുവ പിടിയില്‍. നീലഗിരിയില്‍ രക്ഷപ്പെട്ട നാലുപേരെ കൊന്നുതിന്ന നരഭോജിയെ പിടികൂടാന്‍ കേരള, തമിഴ്‌നാട്, കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക സംഘങ്ങള്‍ 21 ദിവസമായി രാപകല്‍ അധ്വാനത്തിലായിരുന്നു. നാലു മനുഷ്യരെയും 30ല്‍ അധികം കന്നുകാലികളെയും കടുവ കൊന്നു. കഴിഞ്ഞ ദിവസം മയക്കുവെടി വെച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ടി23 എന്ന പേരിട്ട 13 വയസ്സുള്ള ആണ്‍കടുവയാണ് പിടിയിലായത്.

ഒരു വര്‍ഷം മുന്‍പ് ഗൗരി, ജൂലൈ 21ന് കുറുമലി ഗ്രാമത്തിലെ കുഞ്ഞികൃഷ്ണന്‍, സെപ്റ്റംബര്‍ 24നു ദേവര്‍ഷോലയിലെ ചന്ദ്രന്‍, ഈമാസം ആദ്യം മസിനഗുഡിയിലെ മങ്കള ബസവന എന്നിവരെയാണ് കടുവ കൊന്നത്. തുടര്‍ന്ന് കണ്ടാലുടന്‍ വെടിവയ്ക്കാന്‍ തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. എന്നാല്‍ മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മയക്കുവെടിവയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും ദിവസം.

ഇന്നലെ രാത്രി പത്തുമണിയോടെ തൊപ്പക്കാട് മസിനഗുഡി ദൗത്യ സംഘം കടുവയെ കണ്ടെത്തിയിരുന്നു. റോഡില്‍വച്ചു മയക്കുവെടിവച്ചങ്കിലും കടുവ മുതുമല കടുവ സംരക്ഷണകേന്ദ്രത്തിന്റെ ഭാഗമായുള്ള ഉള്‍കാട്ടിലേക്കു കടന്നു. ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ കുങ്കിയാനകളെയും, ഡ്രോണുകളുമെത്തിച്ചായിരുന്നു പരിശോധന.

പിന്നീട് വെള്ളിയാഴ്ച ഉച്ചയോടെയാണ് വീണ്ടും മയക്കുവെടിവച്ചത്. 21 ദിവസത്തെ അശാന്ത പരിശ്രമത്തിനൊടുവിലാണ് നാല് മനുഷ്യജീവനുകള്‍ കവര്‍ന്ന അപകടകാരിയായ ടി23നെ വനംവകുപ്പും, നാട്ടുകാരും കുടുക്കിയത്.