അയോദ്ധ്യയിലെ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് അമിത്ഷാ

2024 ജനുവരി ഒന്നിന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സൂചന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ഏറ്റവും വലിയ തുരുപ്പ് ചിട്ടും രാമക്ഷേത്രമായിരിക്കുമെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാക്ഷേത്രത്തിന്റെ സൃഷ്ടാവെന്നും അമിത്ഷാ വ്യക്തമാക്കി. ത്രിപുരയില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും സി പി എമ്മും രാമക്ഷേത്ര നിര്‍മാണത്തെ തടയാന്‍ പരമാവധി ശ്രമിച്ചവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അവസാന അത് യാഥാര്‍ത്ഥ്യമാക്കുകയിരുന്നുവെന്നുമാണ് അമിത് ഷാ തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ പട്ടാളം അതിര്‍ത്തികടന്ന് നടത്തിയ ആക്രണത്തോടെ പാക്കിസ്ഥാന്‍ ഭീകരവാദത്തിന്റെ മുനയൊടിഞ്ഞുവെന്നും അമിത്ഷാ അവകാശപ്പെട്ടു.ത്രിപുരയുള്‍പ്പെടെ 2023 ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 11 സംസ്ഥാനങ്ങളില്‍ അമിത്ഷാ നടത്തുന്ന പര്യടനപരിപാടിയുടെ തുടക്കമായിരുന്നു ഈ റാലിയും പൊതു സമ്മേളനവും.