2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ മരണപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം (CRS) അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക ഡാറ്റ കേന്ദ്രം പുറത്തുവിട്ടു. ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 ലെ മരണങ്ങളുടെ വർധനവ് ഏകദേശം 20 ലക്ഷമാണ്. ഇത് നേരത്തെ രേഖപ്പെടുത്തിയിരുന്നു ആ വർഷത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 3.3 ലക്ഷത്തിന്റെ ആറിരട്ടിയാണ്.
നാല് വർഷങ്ങൾക്ക് ശേഷം പുറത്തുവിട്ട കണക്കു പ്രകാരം 26.0% വർധനവാണ് മരണ സംഖ്യയിൽ 2020ൽ നിന്ന് 2021ലേക്ക് എത്തിയപ്പോൾ ഉണ്ടായത്. ഏറ്റവും കൂടുതൽ മരണസംഖ്യ കുറച്ചു കാണിച്ചത് ഗുജറാത്താണ്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കിന്റെ 33 മടങ്ങ് കൂടുതലാണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു.
മധ്യപ്രദേശിൽ ഔദ്യോഗിക കോവിഡ് സംഖ്യയേക്കാൾ 18 മടങ്ങ് കൂടുതലും പശ്ചിമ ബംഗാളിൽ 15 മടങ്ങ് കൂടുതലുമാണ് അധിക മരണങ്ങൾ. ബീഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അധിക മരണങ്ങൾ ഔദ്യോഗിക കോവിഡ് സംഖ്യയേക്കാൾ 10 മടങ്ങ് കൂടുതലാണ്. ആ വർഷത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യയും കണക്കാക്കിയ അധിക മരണനിരക്കും തമ്മിലുള്ള ഏറ്റവും കുറഞ്ഞ വ്യത്യാസം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. അതായത് യഥാർത്ഥ കണക്കുകൾ പങ്കുവെച്ചത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്.
2021ലെ കോവിഡ് വർഷത്തിൽ, കോവിഡിന് മുമ്പുള്ള അവസാന വർഷമായ 2019 നെ അപേക്ഷിച്ച് ഏകദേശം 25.8 ലക്ഷം മരണങ്ങൾ ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മരണങ്ങളും കോവിഡ് മൂലമല്ല, എന്നാൽപ്പോലും 2019 നെ അപേക്ഷിച്ച് 20 ലക്ഷം മരണങ്ങൾ കോവിഡ് വർഷം അധികം രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാഭാവികമായി ഉണ്ടായ ജനസംഖ്യ വർധനവിലൂടെ മരണനിരക്ക് കൂടിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ പോലും രണ്ട് വർഷങ്ങൾക്ക് മുൻപ് രേഖപ്പെടുത്തിയ മരണ നിരക്കിനേക്കാൾ ആറിരട്ടി മരണം 2021 ൽ നടന്നുവെന്നത് കാണാതെ പോകാനാകുന്ന വസ്തുതയല്ല.