മുംബൈയിലെ ആശുപത്രിയില്‍ തീപിടുത്തം: പൊള്ളലേറ്റ കുഞ്ഞിന് കൈ നഷ്ടപ്പെട്ടു

സെന്‍ട്രല്‍ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലുണ്ടായ തീപിടുത്തതില്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. ഹോസ്പിറ്റലിലെ ഐ.സി.യു വാര്‍ഡിലാണ് തീപിടുത്തം ഉണ്ടായത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ ഇടതുകൈ മുറിച്ചുമാറ്റേണ്ടി വന്നു.

രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് പൊള്ളലേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ ഐസിയു വാര്‍ഡിനുള്ളില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്വമുള്ള ആശുപത്രി ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നവംബര്‍ ആറിന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐസിയു) തീപിടുത്തം ഉണ്ടായത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ ഇടതു കൈ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വാരണാസിയില്‍ നിന്ന് ചികിത്സയ്ക്കായാണ് രക്ഷിതാക്കള്‍ കുഞ്ഞുമായി ഇവിടെയെത്തിയത്.