കന്നുകാലി കടത്തുകാരായ ബംഗ്ലാദേശ് പൗരന്മാരെ അതിര്‍ത്തി സേന വെടിവെച്ച് കൊലപ്പെടുത്തി

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബംഗ്ലാദേശ് പൗരന്മാരായ രണ്ട് കന്നുകാലി കടത്തുകാരെ ബിഎസ്എഫ് വെടിവെച്ച് കൊലപ്പെടുത്തി. മുന്നറിയിപ്പ് നല്‍കിയ ബിഎസ്എഫിന് നേരെ ഇവര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.

അതിര്‍ത്തി ജില്ലയായ ലാല്‍മോനിര്‍ഹട്ടിലെ മഹിഷ്തുലി അതിര്‍ത്തിയിലാണ് സംഭവം. 28 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച രണ്ടു പേരും. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് അയച്ചതായും അവരുടെ കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും ലോക്കല്‍ പൊലീസ് അറിയിച്ചു.

അതിര്‍ത്തിയില്‍ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നത് തടയാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നത് ലജ്ജാകരമായ കാര്യമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുള്‍ മൊമെന്‍ സംഭവത്തോട് പ്രതികരിച്ചു.