നന്ദിഹില്‍സില്‍ കുടുങ്ങി 19-കാരന്‍; രക്ഷപ്പെടുത്തി വ്യോമസേന

കര്‍ണാടകയിലെ നന്ദി ഹില്‍സില്‍ കുടുങ്ങിയ 19 വയസുകാരനെ വ്യോമസേന രക്ഷപ്പെടുത്തി. ഡല്‍ഹി സ്വദേശിയായ എന്‍ജിനിയറിങ് വിദ്യാര്‍ഥി നിശാങ്ക് ശര്‍മ്മയാണ് ഞായറാഴ്ച വൈകിട്ട് പാറക്കെട്ടിലേക്ക് വീണത്. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. വ്യോമസേനയും ചിക്കബെല്ലാപ്പൂര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഞായറഴ്ച രാവിലെയായിരുന്നു നിശാങ്ക് ട്രെക്കിങ് ആരംഭിച്ചത്. ഇതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. നന്ദി ഹില്‍സിലെ ബ്രഹ്‌മഗിരി പാറകളില്‍ 300 അടി താഴ്ചയിലേക്കാണ് വീണത്. യുവാവ് തന്നെയാണ് പാറക്കെട്ടില്‍ കുടുങ്ങിയ വിവരം പൊലീസിനെ അറിയിച്ചത്. കുടുങ്ങിയിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും അയച്ചു നല്‍കിയിരുന്നു.

ഇതിന് പിന്നാലെ ചിക്കബെല്ലാപ്പൂര്‍ എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം, സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേനയും (എന്‍.ഡി.ആര്‍.എഫ്) പൊലീസ് സംഘവും സംഭവ സ്ഥലത്ത് എത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് യലഹങ്കയിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. വ്യോമസേനയും എം.ഐ17 ഹെലികോപ്റ്ററുമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

യുവാവിനെ രക്ഷപ്പെടുത്തി ഉടനെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ബെംഗളൂരു പി.ഇ.എസ്. സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ നിശാങ്ക് ഒറ്റയ്ക്കായിരുന്നു മല കയറാന്‍ എത്തിയിരുന്നത്.

നേരത്തെ കേരളത്തില്‍ ഇന്ത്യന്‍ സൈന്യം സമാന്തരമായ രക്ഷാദൗത്യം നടത്തിയിരുന്നു. പാലക്കാട് മലമ്പുഴ കുമ്പാര്‍ച്ചി മലയില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ 45 മണിക്കൂറിന് ശേഷം സൈന്യവും, എന്‍.ഡി.ആര്‍.എഫും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.