രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകള്‍; ഏഴ് മരണം, കേരളത്തില്‍ മൂന്ന്

രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്. രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 9433 ആയി ഉയര്‍ന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

ഏഴ് കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും രണ്ട് വിതവും കേരളത്തില്‍ മൂന്നു പേരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്ന പട്ടികയില്‍ കേരളം ഒന്നാമതാണ്. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. 1500 പേര്‍ക്കാണ് ശനിയാഴ്ച കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പരിശോധനയുടെ വേഗം കൂട്ടാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയി. ആവശ്യമായ തോതില്‍ പല സംസ്ഥാനങ്ങളിലും ടെസ്റ്റുകള്‍ നടക്കുന്നില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

എല്ലാ ആശുപത്രികളും ഓക്സിജന്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ ആവശ്യ വസ്തുക്കള്‍ കരുതണം. പത്തുലക്ഷം പേര്‍ക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണം.

ആള്‍ക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും ഒഴിവാക്കണം, ആശുപത്രി പരിസരങ്ങളില്‍ ആശുപത്രി അധികൃതരും മറ്റ് രോഗികളും മാസ്‌ക് ധരിക്കണം, പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ ടെസ്റ്റ് നടത്തണം. സമ്പര്‍ക്കം പരാമാവധി ഒഴിവാക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.