യുപിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും; 14 കുട്ടികൾ ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി,സി രോഗങ്ങൾ ബാധിച്ചു. തലസ്സേമിയ എന്ന രോഗാവസ്ഥയെ തുടർന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. കുട്ടികളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. കാൺപൂരിലെ സർക്കാർ ഉടമസ്ഥതയിലുള്ള ലാല ലജ്പത് റായ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം.

രക്തം നൽകുന്നതിന് മുമ്പ് നടത്തേണ്ടുന്ന വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 180 തലസ്സേമിയ രോഗികൾ നിലവിൽ ലാല ലജ്പത് റായ് സെന്റർ വഴി മാത്രം രക്തം സ്വീകരിച്ചിട്ടുണ്ടെന്ന വിവരം ആശങ്കയുളവാക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലേക്കും, എച്ച് ഐ വി രോഗികളെ കാൺപൂരിലെ എച്ഐവി റെഫെറൽ സെന്ററിലേക്കും റെഫർ ചെയ്തിട്ടുണ്ടെന്നും ലാല ലജ്പത് റായ് ഹോസ്പിറ്റൽ നോഡൽ ഓഫീസറും പീഡിയാട്രിക്സ് വിഭാഗം മേധാവിയുമായ ഡോ അരുൺ ആര്യ പറയുന്നു.

മൊത്തം 180 രോഗികളിൽ ഇപ്പോൾ അണുബാധയുണ്ടായ 14 പേരും 6വയസിനും 16വയസിനുമിടയിൽ പ്രായമുള്ള കുട്ടികളാണ്. അവരിൽ 7 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും, അഞ്ചുപേർക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേർക്ക് എച്ച്ഐവിയുമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളാണിവർ.

ഡോ അരുൺ ആര്യ പറയുന്നതനുസരിച്ച് വൈറസിന്റെ ‘വിന്റോ പിരിയഡി’ലായിരിക്കണം കുട്ടികൾ രക്തം സ്വീകരിച്ചത്. സാധാരണ നിലയിൽ ആരെങ്കിലും രക്തം ദാനം ചെയ്തു കഴിഞ്ഞാൽ അത് മറ്റൊരാൾക്ക് നൽകുന്നതിന് മുമ്പ് എല്ലാവിധ പരിശോധനകളുണ് നടത്തണമെന്നാണ് നിയമം. എന്നാൽ രക്തത്തിലുള്ള വൈറസിന്റെ സാന്നിധ്യത്തെ പരിശോധനയിൽ മനസിലാക്കാൻ സാധിക്കാത്ത കാലയളവാണ് ‘വിന്റോ പീരിയഡ്’.

രക്തം നൽകുന്ന സമയത്ത് രോഗിക്ക് ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്‌സിനേഷൻ നൽകേണ്ടതുണ്ട് എന്നും നിയമമുണ്ട്, കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ അറിവില്ല. വൈറൽ ഹെപ്പറ്റൈറ്റിസ് കണ്ട്രോൾ ബോർഡ് വിഷയം അന്വേഷിക്കും. ഹെപ്പറ്റൈറ്റിസിന്റെയും എച്ഐവിയുടെയും ഉറവിടം കണ്ടെത്തലായിരിക്കും ബോർഡിന്റെ പ്രധാന ലക്ഷ്യം.