സഹപ്രവർത്തകരുടേത് അടക്കം 13,000 നഗ്നചിത്രങ്ങൾ! കാമുകന്റെ ഫോൺ തുറന്ന കാമുകി ഞെട്ടി; യുവാവ് അറസ്റ്റില്‍

ഫോണിൽ 13,000ഓളം നഗ്നചിത്രങ്ങള്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. സഹപ്രവര്‍ത്തകരായ സ്ത്രീകളുടേത് ഉള്‍പ്പെടെ മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളുടെ വൻ ശേഖരം ഫോണിൽ സൂക്ഷിച്ച ബെംഗളൂരുവിലെ ഒരു ബിപിഒ കമ്പനിയില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്റായ ആദിത്യ സന്തോഷി(25)നെയാണ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

മോര്‍ഫ് ചെയ്തതും അല്ലാത്തതുമായ നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്നും എന്തിനുവേണ്ടിയാണ് ഇയാള്‍ ഇത്രയധികം നഗ്നചിത്രങ്ങള്‍ സൂക്ഷിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കമ്പനി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പ്രതിയുടെ കാമുകിയും സഹപ്രവര്‍ത്തകയുമായ 22കാരിയാണ് ഇയാളുടെ ഫോണില്‍ നിന്ന് നഗ്നചിത്രങ്ങളുടെ വന്‍ശേഖരം കണ്ടെത്തിയത്. യുവതിക്കൊപ്പമുള്ള ചില സ്വകാര്യ നിമിഷങ്ങള്‍ ആദിത്യ നേരത്തെ ഫോണില്‍ പകര്‍ത്തിയിരുന്നു. ആദിത്യയുടെ ഫോണില്‍ നിന്ന് ഈ ചിത്രങ്ങള്‍ നീക്കംചെയ്യാനായാണ് ഇയാള്‍ അറിയാതെ യുവതി ഫോണ്‍ കൈക്കലാക്കി ഗ്യാലറി തുറന്നത്. എന്നാല്‍, ഗ്യാലറി തുറന്നതോടെ നിരവധി സ്ത്രീകളുടെ 13,000ഓളം നഗ്നചിത്രങ്ങള്‍ കണ്ട് യുവതി ഞെട്ടി.

അഞ്ചുമാസം മുന്‍പാണ് ആദിത്യ സന്തോഷ് കമ്പനിയില്‍ ചേര്‍ന്നത്. ഇതിനിടെ 22കാരിയുമായി സൗഹൃദത്തിലാവുകയും ഇത് പ്രണയമാവുകയും ചെയ്തു. കഴിഞ്ഞ നാലുമാസമായി ഇരുവരും അടുപ്പത്തിലായിരുന്നു. കാമുകന്റെ ഫോണില്‍ തന്റെയും സഹപ്രവര്‍ത്തകരുടെയും ചിത്രങ്ങളുണ്ടെന്ന് വ്യക്തമായതോടെ ഇക്കാര്യം കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു.

ഓഫീസിലെ വനിതാ ജീവനക്കാര്‍ക്കൊന്നും ആദിത്യയില്‍ നിന്ന് ഉപദ്രവം നേരിട്ടിട്ടില്ലെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. കമ്പനിയിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചല്ല പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിരിക്കുന്നത്. എന്നാല്‍, വിഷയം ഗൗരവമുള്ളതായതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പ്രതിയുടെ ലക്ഷ്യമെന്താണെന്ന് ഇതുവരെ ആര്‍ക്കും വ്യക്തമല്ലെന്നും കമ്പനി വക്താവ് പറഞ്ഞു.