നാഗാലാൻഡിലെ 12 ബി.ജെ.പി നേതാക്കൾ തൃണമൂലിൽ ചേരും; നിഷേധിച്ച് ബി.ജെ.പി നേതൃത്വം

തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ പാർട്ടിയിൽ നിന്നുള്ള ഒരു നേതാവും കൊൽക്കത്തയിൽ പോയിട്ടില്ലെന്ന് നാഗാലാൻഡിലെ ഒരു ബിജെപി നേതാവ്. പാർട്ടിക്കുള്ളിൽ താൻ അന്വേഷിച്ചെന്നും പാർട്ടി നേതാക്കൾ ആരും കൊൽക്കത്തയിലില്ലെന്ന് ഉറപ്പാണെന്നും നേതാവ് ലെവി റെങ്മ പറഞ്ഞു. “കൊൽക്കത്തയിൽ എത്തിയവർ മറ്റേതെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കാം നാഗാലാൻഡിൽ നിന്നല്ല,” അദ്ദേഹം പറഞ്ഞു.

അതൃപ്തരായ 12 പാർട്ടി നേതാക്കൾ നാഗാലാൻഡിൽ നിന്നും കൊൽക്കത്തയിലേക്ക് പോയെന്നും അവർ ടിഎംസി നേതൃത്വത്തെ കാണുമെന്നും ബിജെപി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽ സിറ്റിംഗ് എംഎൽഎമാരല്ലാത്ത 12 പേരും ഏതാനും മുതിർന്ന നേതാക്കളുടെ പ്രവർത്തന ശൈലിയിൽ അതൃപ്തരാണെന്നും വൃത്തങ്ങൾ പറഞ്ഞു.

നാഗാലാൻഡിൽ രണ്ട് വർഷം മുമ്പാണ് ബിജെപിക്കുള്ളിൽ വിള്ളലുണ്ടായത്. പല ജില്ലാ പ്രസിഡന്റുമാരും പാർട്ടിയിൽ പല തലങ്ങളിൽ പ്രശ്‌നം ഉന്നയിച്ചിട്ടും പ്രശ്‌നം നീളുകയാണ്. 60 അംഗ സഭയിൽ ബിജെപിക്ക് 12 എംഎൽഎമാരാണുള്ളത്.