ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

ഹനുമാന്‍ ജയന്തി ദിനത്തില്‍ ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഗുജറാത്തിലെ മോര്‍ബിയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

‘ഹനുമാന്‍ജി ചാര്‍ ധാം’ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നാല് ദിക്കുകളിലായി നിര്‍മ്മിക്കുന്ന നാല് പ്രതിമകളില്‍ രണ്ടാമത്തേതാണ് മോര്‍ബിയിലെ പ്രതിമ. പടിഞ്ഞാറ് മോര്‍ബിയിലെ ബാപ്പു കേശവാനന്ദ് ജിയുടെ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് പ്രധാമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പദ്ധതിയിലെ ആദ്യത്തെ 2010ല്‍ പ്രതിമ വടക്ക് ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്ഥാപിച്ചിരുന്നു.

തെക്ക് രാമേശ്വരത്ത് മൂന്നാമത്തെ ഹനുമാന്‍ പ്രതിമയുടെ നിര്‍മ്മാണം ആരംഭിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാലാമത്തെ പ്രതിമ പശ്ചിമ ബംഗാളിലാണ് നിര്‍മ്മിക്കുക. ഹനുമാന്‍ ജയന്തി ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചു.

‘ശക്തിയുടെയും ധൈര്യത്തിന്റെയും സംയമനത്തിന്റെയും പ്രതീകമായ ഭഗവാന്‍ ഹനുമാന്റെ ജന്മവാര്‍ഷികത്തില്‍ എല്ലവര്‍ക്കും ആശംസകള്‍. പവന്‍പുത്രന്റെ കൃപയാല്‍, എല്ലാവരുടെയും ജീവിതം എപ്പോഴും ബുദ്ധിയും ശക്തിയും അറിവും കൊണ്ട് നിറയട്ടെ.’ മോദി ട്വിറ്ററില്‍ കുറിച്ചു.

ഹനുമാന്‍ ഭക്തര്‍ ഹനുമാന്റെ ജന്മദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 16ാണ് ഹനുമാന്‍ ജയന്തി ആഘോഷിക്കുന്നത്.