'10 വർഷമായി ഐസിയുവിൽ, ഏപ്രിൽ 21ന് അന്തരിച്ചു'; ഇലക്ഷൻ കമ്മീഷന് ആദരാഞ്ജലി നേർന്ന് വിദ്യാർത്ഥികൾ

തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥികളാണ് പോസ്റ്ററുകൾ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച കമ്മീഷന്റെ വേർപാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

‘സ്വാതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ 10 വർഷമായി അനാരോഗ്യത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ ഐസിയുവിൽ അടുത്തിടെ പ്രവേശിപ്പിച്ചതിനും ശേഷം 2024 ഏപ്രിൽ 21ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു’- എന്നാണ് പോസ്റ്ററിൽ ഉള്ളത്. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും മാലയിട്ട പോസ്റ്ററിൽ ഉണ്ട്.

എക്‌സിൽ പോസ്റ്റ് ചെയ്ത പോസ്റ്ററുകളും വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്ന വീഡിയോയും അതിവേഗം തന്നെ വൈറലായിട്ടുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പ്കേ കംമീഷൻ കേന്ദ്ര സർക്കാരിനോട് കൂറുകാണിക്കുന്നവെന്ന വിമർശനമാ രാജ്യത്താകമാനം ഉയരുന്നതിനിടെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കേണ്ട പ്രക്രിയയെ പോലും അട്ടിമറിച്ച് മോദിസർക്കാർ ഏകാധിപത്യപരമായാണ് പുതുതായി നിയമിതരായ രണ്ട് കമ്മീഷണർമാരെയും തിരഞ്ഞെടുത്തതെന്ന് ആരോപണവും ശക്തമാണ്.

അതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്ര പരാമർശത്തിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഗുരു ഗ്രന്ഥസാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയതിലും പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കമ്മീഷൻ നിലപാടെടുത്തത്. പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ.

രാജസ്ഥാനിൽ മോദി നടത്തിയ വിഭാഗീയ പ്രസംഗത്തിളും കംമീഷൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മുസ്ലീങ്ങൾക്കെതിരായ പരാമർശം സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണനക്കെടുത്തിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തിരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികൾ ഉള്ളവരെന്നുമാണ് മോദി വിശേഷിപ്പിച്ചത്.