'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പിലാക്കിയാൽ ഇവിഎമ്മിന് മാത്രം 10,000 കോടി വേണം; കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയാണെങ്കിൽ 15 വർഷത്തിലൊരിക്കൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വാങ്ങാൻ 10,000 കോടി രൂപ വേണ്ടി വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ ഇവിഎമ്മുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ 2029ൽ മാത്രമേ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് കേന്ദത്തിന് കമ്മീഷൻ നൽകിയ കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 15 വർഷമാണ് ഇവിഎമ്മുകളുടെ കാലാവധി. ഒരു സെറ്റ് ഇവിഎം മൂന്ന് തിരഞ്ഞെടുപ്പുകൾക്കേ ഉപയോഗിക്കാൻ കഴിയൂ. ഓരോ പതിനഞ്ച് വർഷവും ഇവിഎമ്മുകൾ വാങ്ങേണ്ടി വരും. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാണ് നടത്തുന്നതെങ്കിൽ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇവിഎം വേണ്ടിവരും.

യന്ത്രങ്ങൾക്ക് വേണ്ടിവരുന്ന ചെലവുകൾക്ക് പുറമേ സുരക്ഷാ ഉദ്യോഗസ്ഥർ, വാഹനങ്ങൾ തുടങ്ങിയവയും ആവശ്യമായി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. യന്ത്രങ്ങളുടെ എണ്ണം കൂടുമെന്നതിനാൽ ഇവ സൂക്ഷിക്കാനും വിതരണം ചെയ്യാനും കൂടുതൽ സംവിധാനങ്ങൾ ഒരുക്കേണ്ടിവരും തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാട്ടുന്നു.