കോവിഡ് പ്രതിസന്ധി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു, നാലിലൊന്ന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി

ചരിത്രത്തിലില്ലാത്ത വിധം തൊഴില്‍ പ്രതിസന്ധി കോവിഡിനെ തുടര്‍ന്ന് രാജ്യത്ത്  ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ ഭീഷണിയിലാണെന്നാണ് സി.എം.ഐ.ഇ(Centre For Monitoring Indian Economy) മുന്നറിയിപ്പ് നല്‍കുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ മാത്രം നാലിലൊന്ന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി.

ഏപ്രിലില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 23.5ശതമാനമായിരുന്നു. തമിഴ്‌നാട്(49.8%), ജാര്‍ഖണ്ഡ്(46.6%), ബിഹാര്‍(47.1%) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായത്. പഞ്ചാബ്(2.9%), ഛത്തീസ്ഗഡ്(3.4%), തെലങ്കാന(6.2%) എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവെന്നും സി.എം.ഐ.ഇ സര്‍വേ പറയുന്നു.

മെയ് മൂന്നിന് അവസാനിച്ച ആഴ്ച്ചയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടിയ നിരക്കായ 27.1% രേഖപ്പെടുത്തിയെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം രാജ്യത്തെ 11.4 കോടി പേര്‍ക്കാണ് വരുമാനമാര്‍ഗ്ഗം ഇല്ലാതായത്. ആകെ രാജ്യത്തെ തൊഴിലാളികളുടെ എണ്ണം 40 കോടിയാണ്. ഇതോടെ ഇന്ത്യയിലെ നാലിലൊന്ന് തൊഴിലാളികള്‍ക്ക് കോവിഡ് മൂലം ഇതിനകം തന്നെ തൊഴിലില്ലാതായെന്ന് സി.എം.ഐ.ഇ സി.ഇ.ഒ മഹേഷ് വ്യാസ് പറയുന്നു.

തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണെന്ന സൂചനകളും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള ഷട്ട്ഡൗണ്‍ ആരംഭിച്ചപ്പോള്‍ 23ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 24%, 26% എന്നിങ്ങനെ ഏപ്രിലില്‍ വര്‍ധിക്കുകയാണുണ്ടായത്. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ ഏപ്രില്‍ അവസാന ആഴ്ച്ചയില്‍ 21 ശതമാനത്തിലേക്ക് കുറഞ്ഞു. എന്നാല്‍, ലോക്ഡൗണ്‍ മൂന്നാം ഘട്ടം പ്രഖ്യാപിച്ചതോടെ മെയ് ആദ്യവാരം തൊഴിലില്ലായ്മ നിരക്ക് 27.1ശതമാനത്തിലേക്ക് കുതിച്ചുയരുകയായിരുന്നു.

ഇന്ത്യയില്‍ ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ ആകെ തൊഴിലാളികളുടെ നാലിലൊന്ന് വരും. തൊഴിലില്ലായ്മ രൂക്ഷമാകുന്നത് ആദ്യമായി ഇവരെയാണ് ബാധിക്കുക. മാസശമ്പളം വാങ്ങുന്ന തൊഴിലാളികളില്‍ 38 ശതമാനത്തിനും തൊഴില്‍ സുരക്ഷയോ തൊഴിലുടമയുമായി പ്രത്യേകം കരാറോ ഇല്ല. ഇവര്‍ക്ക് സര്‍ക്കാരുകളുടെ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നുമില്ല. അസംഘടിതമേഖലയിലെ തൊഴിലാളികളില്‍ 90%വും പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ മാസം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് വലിയൊരു ശതമാനം ജനങ്ങള്‍ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് സി.എം.ഐ.ഇ റിപ്പോര്‍ട്ട്.