ന്യൂനപക്ഷ പിന്തുണയെന്ന ബി.ജെ.പി വാദം 'ഗുജറാത്ത് മോഡല്‍' തന്നെ പൊളിക്കുന്നു; കഴിഞ്ഞ 30 വര്‍ഷമായി ഗുജറാത്തില്‍ നിന്നുള്ള മുസ്ലിം എം.പിമാര്‍ പൂജ്യം!

ന്യൂനപക്ഷത്തെ പിന്തുണയ്ക്കുമെന്ന ബിജെപി വാദം ഗുജറാത്ത് മോഡല്‍ തന്നെ പൊളിക്കുന്നു. 1984- ല്‍ കോണ്‍ഗ്രസിന്റെ അഹമദ് പാട്ടീല്‍ വിജയിച്ചതിന് ശേഷം ഗുജറാത്തില്‍ നിന്ന് ഒറ്റ മുസ്ലിം എം.പിമാര്‍ പോലും ലോക്സഭയിലെത്തിയിട്ടില്ലെന്ന് കണക്കുകള്‍.

1989ല്‍ ബാറുച്ച് സീറ്റില്‍ അഹമദ് പാട്ടീല്‍ ബിജെപിയുടെ ചന്ദു ദേശ്മുഖിനോട് ഒന്നേകാല്‍ ലക്ഷം വോട്ടിന് തോറ്റിരുന്നു. പിന്നീട് ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥി പോലും ലോക്സഭയിലെത്തിയിട്ടില്ലെന്നതാണ് സത്യം. ഗുജറാത്തിലെ മൊത്തം ജനസംഖ്യയുടെ 9.5 ശതമാനം മുസ്ലിം മതസ്ഥരായിട്ടു പോലും മൂന്ന് പതിറ്റാണ്ടായി ഒറ്റ മുസ്ലിം സ്ഥാനാര്‍ത്ഥി പോലും സഭയിലെത്തിയിട്ടില്ല.

1977ല്‍ അഹമദ് പാട്ടീലിനൊപ്പം ഇഹ്‌സാന്‍ ജഫ്രിയും ലോക്സഭയിലെത്തിയപ്പോഴായിരുന്നു മുസ്ലിങ്ങളുടെ വലിയ പ്രാധിനിധ്യമുണ്ടായത്. 1962 മുതല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ എട്ട് മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും അഹമദ് പാട്ടീലിന് മാത്രമാണ് വിജയിക്കാനായത്. 1977, 82, 84 വര്‍ഷങ്ങളില്‍ അഹമദ് പട്ടേല്‍ ജയിക്കുകയും ചെയ്തിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം ഗുജറാത്തിലെ മുസ്ലിങ്ങള്‍ സാമൂഹികമായും രാഷ്ട്രീയപരമായും പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ കിരണ്‍ ദേശായി ചൂണ്ടിക്കാണിക്കുന്നു.

2014 പൊതു തിരഞ്ഞെടുപ്പില്‍ 334 സ്ഥാനാര്‍ത്ഥികളാണ് ഗുജറാത്തില്‍ നിന്ന് വോട്ട് തേടിയത്. ഇതില്‍ 67 പേരായിരുന്നു മുസ്ലിങ്ങള്‍.

കോണ്‍ഗ്രസ് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മാത്രമാണ് അന്നു മത്സരിപ്പിച്ചത്. ബാക്കിയുള്ളവരെല്ലാം സ്വതന്ത്രരായോ എസ്പിയടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്കോ വേണ്ടിയാണ് മത്സരിച്ചിരുന്നത്.

1980 മുതല്‍ 2014 വരെയുള്ള തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ മൊത്തം മുസ്ലിം എംപിമാരുടെ എണ്ണം പകുതിയിലേറെ കുറഞ്ഞിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാലയളവില്‍ മുസ്ലിം ജനസംഖ്യയില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലോക്സഭാ പ്രാധിനിധ്യത്തിലുള്ള കുറവ് ആശങ്കയുളവാക്കുന്നതാണെന്നാണ് സാമൂഹ്യ നിരീക്ഷകര്‍ വിലയിരുത്തുന്നത്.