റിപ്പബ്ലിക് ദിനാഘോഷം: സുരക്ഷയിൽ രാജ്യ തലസ്ഥാനം; ഇത്തവണയും മുഖ്യ അതിഥിയുണ്ടാകില്ല

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യതലസ്ഥാനം. പൊതുയിടങ്ങൾ, ബസ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കി. മെട്രോ ട്രെയിൻ സർവീസുകൾ, പാർക്കിങ് എന്നിവയ്ക്കും നിയന്ത്രണമേർപ്പെടുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ പരേഡ് സഞ്ചരിക്കുന്ന ദൂരം 3 കിലോമീറ്റർ ആയി ചുരുക്കി. ഒമിക്രോൺ വ്യാപനം രൂക്ഷമായതിനാൽ ഇത്തവണയും വിദേശരാജ്യങ്ങളിൽനിന്നു മുഖ്യാതിഥിയുണ്ടാകില്ല.

26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ 5 മധ്യേഷ്യൻ രാജ്യങ്ങളുടെ തലവൻമാരെ കേന്ദ്രം ക്ഷണിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വരുന്നത്. 15 വയസ്സിന് താഴെ പ്രായമുളവരെയും വാക്സീൻ എടുക്കാത്തവരെയും ഇന്ത്യാഗേറ്റിലേക്ക് പ്രവേശിപ്പിക്കില്ല.

14,000 പേർക്ക് പരേഡ് നേരിട്ട് കാണാം. അതിൽ 4,000 സീറ്റ് മാത്രമാണ് പൊതുജനങ്ങൾക്കുള്ളത്. പരേഡ് കടന്നുപോകുന്ന പാതയിൽ ആദ്യഘട്ട സുരക്ഷാപരിശോധന നടന്നു. പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയിൽ ഉണ്ടായ സുരക്ഷാവീഴ്ച കണക്കിലെടുത്തും സുരക്ഷാ ഭീഷണി ഉള്ളതിനാലും ഡൽഹിയിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി), അർധ സൈനിക വിഭാഗം, ദ്രുതകർമ സേന, ഡൽഹി പൊലീസിന്റെ സായുധ സേന, പ്രത്യേക ആയുധ പരിശീലനം ലഭിച്ച വനിതാ കമാൻഡോകൾ തുടങ്ങിയവർക്കാണ് സുരക്ഷാ ചുമതല. 300 ഓളം സിസിടിവി ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഡ്രോണുകൾ, ബലൂണുകൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.