മലയാളം വിലക്കിയ നടപടി പിന്‍വലിച്ചു; തങ്ങളുടെ അറിവോടെ അല്ലെന്ന് ആശുപത്രി അധികൃതര്‍

ഡല്‍ഹിയിലെ ഗോവിന്ദ് പന്ത് ആശുപത്രിയുടെ വിവാദ ഉത്തരവ് റദ്ദാക്കി. കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് വിവാദ ഉത്തരവ് പുറത്തിറക്കിയത്. ഹിന്ദിയിലോ ഇംഗ്ലിഷിലോ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നും അല്ലെങ്കില്‍ കനത്ത നടപടി സ്വീകരിക്കുമെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ആശുപത്രി നഴ്‌സിങ് സൂപ്രണ്ടാണ് ഇന്നലെ വിവാദ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത്തരമൊരു സര്‍ക്കുലര്‍ തങ്ങളുടെ അറിവോടെയല്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

ജി ബി പന്ത് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനോട് വിശദീകരണം തേടിയെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. ഉത്തരവ് ഇറക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. മറ്റ് ജീവനക്കാര്‍ക്കും രോഗികള്‍ക്കും കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നത് മനസിലാകുന്നില്ലെന്നുമായിരുന്നു ഉത്തരവില്‍ പറയുന്നത്. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ തങ്ങള്‍ രോഗികളോടും മലയാളം അറിയാത്ത മറ്റ് ജീവനക്കാരോടും ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് സംസാരിക്കാറുള്ളതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. മലയാളികള്‍ പരസ്പരം ആശയവിനിമയം നടത്താനും മലയാളം ഉപയോഗിക്കരുതെന്ന് പറയുന്നത് വിവേചനമാണ്. മറ്റ് ഭാഷകള്‍ക്കില്ലാത്ത വിലക്ക് മലയാളത്തിന് മാത്രമായി ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്നായിരുന്നു നഴ്‌സുമാരുടെ ചോദ്യം.

ജിബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമര്‍ശിച്ച് നേതാക്കളും സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപയ്‌നും നടന്നു. ഇന്ത്യയിലെ മറ്റു ഭാഷകളെ പോലെ ഒന്നാണു മലയാളമെന്നും വിവേചനം അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ശശി തരൂര്‍ എംപിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേഷും നടപടിയെ വിമര്‍ശിച്ചു. #RightToSpeakMalayalam എന്ന പേരില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. മലയാളം മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളെയും പോലെയാണെന്നും ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. മലയാള ഭാഷ വിലക്കിയ നടപടി മൌലികാവകാശങ്ങളുടെ ലംഘനമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു- “ജനാധിപത്യ ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നഴ്സുമാരോട് അവരുടെ മാതൃഭാഷയില്‍ സംസാരിക്കരുതെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാനാവില്ല. മനസ്സിനെ വല്ലാതെ അലട്ടുന്നു. ഇത് അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും അടിസ്ഥാന മനുഷ്യാവകാശ ലംഘനവുമാണ്. ഇത് കാലഹരണപ്പെട്ട ശാസനയാണ്.