സുബൈര്‍ വധം: പ്രതികള്‍ റിമാന്‍ഡില്‍, സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികാരമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇവരെ ചിറ്റൂര്‍ സബ് ജയിലലേക്ക് മാറ്റും. സുബൈറിന്റെ കൊലപാതകം പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതിയായ രമേശിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. സഞ്ജിത്തിന്റെ സുഹൃത്താണ് രമേശ്. ഇയാളാണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. സഞ്ജിത്തിന്റെ ഉറ്റസുഹൃത്തായ രമേശാണ് സുബൈര്‍ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍. സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ നേരത്ത രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഏപ്രില്‍ 1,8 തീയതികളില്‍ സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വിഷു ദിനത്തില്‍ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്.

പ്രതികള്‍ മൂവരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. സുബൈറിനെ കൊല്ലാന്‍ ഉപയോഗിച്ച വടിവാളുകള്‍ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. മണ്ണൂക്കാട് കോരയാറില്‍ ചെളിയില്‍ പൂഴ്ത്തിയ നിലയില്‍ നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതികളെ സ്ഥലത്തെത്തിച്ച നടത്തിയ പരിശോധനയിലാണ് വാളുകള്‍ കണ്ടെത്തിയത്.

അതേസമയം പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ആണെന്നാണ് സൂചന. ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളില്‍ ഒരെണ്ണംതമിഴ്‌നാട് രജിസ്‌ട്രേഷനാണ്. കൊല നടത്തിയ ശേഷം ഇവര്‍ പട്ടാമ്പി ഭാഗത്തേക്കാണ് കടന്നത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി അറിയിച്ചു.

അതേസമയം പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. നിരോധനാജ്ഞ തുടരണോ എന്ന് തീരുമാനിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. നിരോധനാജ്ഞ തുപടരണമെന്നാണ് പൊലീസ് തീരുമാനമെന്നും, ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.