സുബൈര്‍ വധം; ചെളിയില്‍ പൂഴ്ത്തിയ നിലയില്‍ വടിവാളുകള്‍ കണ്ടെത്തി

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ കൊല്ലാന്‍ ഉപയോഗിച്ച വടിവാളുകള്‍ പൊലീസ് കണ്ടെത്തി. മണ്ണൂക്കാട് കോരയാറില്‍ ചെളിയില്‍ പൂഴ്ത്തിയ നിലയില്‍ നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതികളെ സ്ഥലത്തെത്തിച്ച നടത്തിയ പരിശോധനയിലാണ് വാളുകള്‍ കണ്ടെത്തിയത്.

കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത മൂന്ന പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. മൂന്ന പേരെയാണ് അറസ്റ്റ് ചെയ്തത്. ശരവണ്‍, ആറുമുഖന്‍, രമേശ് എന്നിവരാണ് അറസ്റ്റിലായത്. മൂവരും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്നും സഞ്ജിത്ത് വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

നേരത്തെ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഉറ്റ സുഹൃത്തായ രമേശാണ് സുബര്‍ വധത്തിലെ മുഖ്യസൂത്രധാരന്‍. സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ നേരത്ത രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഏപ്രില്‍ 1,8 തീയതികളില്‍ സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് വിഷു ദിനത്തില്‍ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

വിഷുദിനത്തില്‍ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.