സുബൈര്‍ വധം; നാലുപേര്‍ കസ്റ്റഡിയില്‍

പാലക്കാട് എലപ്പുള്ളി കുത്തിയതോട് സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. ജിനീഷ് സുദര്‍ശന്‍, ശ്രീജിത്ത് ഷൈജു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ പാലക്കാട് കസബ സ്റ്റേഷനിലാണ് പ്രതികളുള്ളത്. ഇവരെ അവിടെ നിന്ന് മാറ്റിയേക്കും.

ഡിവൈഎസ്പി ഷംസുദ്ധീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. നഗരമധ്യത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കഞ്ചിക്കോട് നിന്നാണ് കാര്‍ കണ്ടെത്തിയത്. കൃപേഷ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തന്റെ പേരിലാണ് രജിസ്‌ട്രേഷനെങ്കിലും ഉപയോഗിക്കുന്നത് അലിയാര്‍ എന്ന് പേരുള്ള ഒരാളാണെന്ന് കൃപേഷ് നേരത്തെ പറഞ്ഞിരുന്നു. കൊലയ്ക്ക് ശേഷം സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാര്‍ പാലക്കാട് നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം
സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടു. കനത്ത പൊലീസ് സുരക്ഷയിലാണ് വിലാപയാത്ര.

അതേ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ് പാലക്കാട് മേലാമുറിയില്‍ വച്ച് ആര്‍എസ്എസ് നേതാവിനെ അഞ്ചംഗ സംഘം വെട്ടിക്കൊന്നു. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട്ടെ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. രണ്ട് ബൈക്കിലായെത്തിയ അഞ്ചംഗ അക്രമി സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. കടമുറിയില്‍ കയറി വെട്ടുകയായിരുന്നു. ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടത്തും.

24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ സുരക്ഷ ശക്തമാക്കാനാണ് പൊലീസ് നീക്കം. ക്രമസമാധാനം ഉറപ്പാക്കാന്‍ എഡിജിപി വിജയ്‌സാക്കറെ പാലക്കാട്ടേക്ക് പുറപ്പെട്ടു. എറണാകുളം റൂറലില്‍ നിന്ന് കെഐപി വണ്ണിന്റെ ബറ്റാലിയനും പാലക്കാട്ടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. 300 പൊലീസുകാരാണ് സംഘത്തിലുണ്ടാകുക.