'ലക്ഷദ്വീപിൽ ബയോവെപ്പൺ'; ഐഷ സുല്‍ത്താനയുടെ പരാമർശത്തിന് എതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോര്‍ച്ച

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ പരാതിയുമായി യുവമോര്‍ച്ച. കഴിഞ്ഞദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത ഐഷ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് ആധാരം. യുവമോര്‍ച്ച പാലക്കാട് അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയിരിക്കുന്നത്.

“ചൈന മറ്റ് രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേലെന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് എന്നായിരുന്നു ഐഷയുടെ പരാമര്‍ശം.

എന്നാല്‍, രാജ്യത്തെയോ സര്‍ക്കാരിനെയോ അല്ല പ്രഫൂല്‍ പട്ടേലിനെ ഉദ്ദേശിച്ചാണ് താന്‍ പരാമര്‍ശം നടത്തിയതെന്ന് ഐഷ സുല്‍ത്താന വ്യക്തമാക്കി. ആശുപത്രി സൗകര്യങ്ങൾ ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ താൻ ബയോവെപ്പൻ ആയി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ സുൽത്താന തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഐഷയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

“എന്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങള്‍ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നില്‍ക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ)
ഇത് ഇവിടെ പറയാനുള്ള കാരണം എന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ “ബയോവെപ്പന്‍” എന്നൊരു വാക്ക് പ്രയോഗിച്ചതില്‍ ആണ്… സത്യത്തില്‍ ആ ചര്‍ച്ച കാണുന്ന എല്ലാവര്‍ക്കും അറിയാം ഞാന്‍ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു… പ്രഫൂല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പന്‍ പൊലെ എനിക്ക് തോന്നി…

അതിന് കാരണം ഒരു വര്‍ഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപില്‍ ഈ പ്രഫൂല്‍ പട്ടേലും, ആളുടെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്… ഹോസ്പിറ്റല്‍ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രഫൂല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടര്‍റെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പന്‍ ആയി കമ്പൈര്‍ ചെയ്തു.. അല്ലാതെ രാജ്യത്തെയോ ഗവര്‍മെന്റ്‌നെയോ അല്ലാ…

ചാനലിലെ ടെക്‌നിക്കല്‍ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതില്‍ ഞാന്‍ അവസാനം വരെയും പ്രഫൂല്‍ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത്… അല്ലാതെ എന്റെ രാജ്യത്തെ അല്ല… കോവിഡ് കേരളത്തില്‍ എത്തിയ അന്ന് മുതല്‍ ഞാന്‍ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവര്‍മെന്റിന്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങള്‍ നോക്കിയിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാന്‍ ഇതിന്റെ കൂടെ പോസ്റ്റു ചെയ്യുന്നു…

അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷന്‍ നടക്കുമ്പോള്‍ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവര്‍മെന്റിനോടുള്ള എന്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടില്‍ കൊറോണ വരാതിരിക്കാന്‍ വേണ്ടിയും കൂടിയാണ്… അന്ന് അത്രയും റിസ്‌ക് എടുത്ത ഞാന്‍ പിന്നിട് അറിയുന്നത് പ്രഫൂല്‍ പട്ടേല്‍ കാരണം കൊറോണ നാട്ടില്‍ പടര്‍ന്നു പിടിച്ചു എന്നതാണ്… സത്യത്തില്‍ നിങ്ങള്‍ ഒന്ന് മനസ്സിലാക്ക്… ഞാന്‍ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക…