യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പൊലീസ് കസ്റ്റഡിയിൽ; ആർ.ടി.ഒ ഓഫീസിൽ സംഘർഷം ഉണ്ടാക്കിയെന്ന് പരാതി

മലയാളം വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ കളക്ടറേറ്റിലെ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് എബിൻ, ലിബിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മോഡിഫിക്കേഷൻ ചെയ്തതിന് കഴിഞ്ഞ ദിവസം ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വാൻ കണ്ണൂ‍ർ ആർ.ടി.ഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു.

തുടർ നടപടികൾക്കായി സഹോദരന്മാരാട് ഇന്ന് ആർ.ടി.ഒ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെ സംഘർഷം ഉണ്ടായെന്നാണ് റിപ്പോർട്ട്.

വാൻ ആ‍ർ.ടി.ഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ചെറുപ്പക്കാർ ആർ.ടി.ഒ ഓഫീസിൽ എത്തി. തുടർന്നുണ്ടായ വാക്കുതർക്കമാണ് അറസ്റ്റിൽ കലാശിച്ചത്.

സംഭവത്തിന് പിന്നാലെ കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

വാഹനത്തിൽ വരുത്തിയിരിക്കുന്ന അനധികൃത രൂപമാറ്റങ്ങൾക്ക് പിഴയായി 6400 രൂപയും മറ്റുള്ള വകുപ്പുകൾ ചേർത്ത് 42,000 രൂപയോളം പിഴയും മോട്ടോർ വാഹന വിഭാഗം ചുമത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

എന്നാൽ എം.വി.ഡിക്കെതിരെ തങ്ങൾ ഒന്നും സാസാരിച്ചിട്ടില്ലെന്നും തങ്ങളെ ചതിച്ചതാണെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെയ ഇ ബുൾ ജെറ്റ് പറയുന്നു.