ഹെലികോപ്റ്റര്‍ ദൗത്യം പരാജയം, രക്ഷാപ്രവര്‍ത്തനം ഇനിയും വൈകും

പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂര്‍ പിന്നിടുമ്പോഴും തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങി. മേഖലയിലെ കാറ്റ് അനുകൂലമാകുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് ഹെലികോപ്റ്ററിന് മടങ്ങേണ്ടിവന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥലത്ത് ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. അതിനാലാണ് അവിടെ നിന്നും തിരികെ പോരേണ്ടതായി വന്നത്. മോശം കാലാവസ്ഥയും ഇരുട്ടാകുന്നതും രക്ഷപ്രവര്‍ത്തനത്തിന് കോട്ടം സൃഷ്ടിക്കുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

മലമ്പുഴ ചെറാട് സ്വദേശി ആര്‍.ബാബു (23) ആണു മലയിടുക്കില്‍ കുടുങ്ങിയിരിക്കുന്നത്. ബാബുവിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കലക്ടര്‍ അറിയിച്ചു. ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. വീഴ്ചയില്‍ ബാബുവിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പര്‍വതാരോഹക സംഘത്തെ എത്തിക്കുന്നത് പരിഗണനയിലുണ്ട്. സംഭവം നടന്നിട്ട് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഭക്ഷണവും വെള്ളവുമില്ലാതെ എത്രനേരം യുവാവിന് ഇനിയും മലമുകളില്‍ ഇരിക്കാനാകും എന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ചെറാട് നിന്നു ആറു കിലോമീറ്ററോളം അകലെയാണ് കുറുമ്പാച്ചി മല. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്നു വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനും മുന്‍പും മല കയറുന്നതിനിടെ കാല്‍ വഴുതി വീണ് ബാബുവിന് പരുക്കേറ്റിരുന്നു.